ഹിജാബ്: വിധി ദൗര്‍ഭാഗ്യകരമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: ഹിജാബ് നിര്‍ബന്ധമല്ലെന്ന കര്‍ണാടക ഹൈകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ഏറെ പ്രതീക്ഷകളോടെയാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥകളെ ജനം കാണുന്നത്. ആ പ്രതീക്ഷ അവര്‍ കൈവിട്ടിട്ടില്ല. ഇത്തരം വിധികള്‍ സ്വാഭാവികമായും ജനങ്ങള്‍ക്ക് വിഷമം ഉണ്ടാക്കും. ഹിജാബ് തര്‍ക്കവിഷയമാക്കേണ്ട കാര്യമില്ല. മിക്ക രാജ്യങ്ങളിലും ഹിജാബ് ധരിച്ച സ്ത്രീകളെ കാണാനാകും. ഉന്നത പദവികളിലും പൊലീസിലും നീതിന്യായ മന്ത്രാലയങ്ങളിലുമെല്ലാം ഹിജാബ് ധരിച്ച സ്ത്രീകള്‍ ജോലി ചെയ്യുന്നു. അവിടങ്ങളിലൊന്നും നിരോധനമില്ല. മതപരമായ ആചാരത്തെ എതിര്‍ക്കുക എന്നതിനപ്പുറം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിഷയമാണിത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിലേക്ക് കടന്നുകയറുന്ന രീതി അംഗീകരിക്കാനാകില്ല. വിദ്യാലയങ്ങളിൽ യൂനിഫോമിന് പ്രത്യേക നിറവും രീതികളും ഉണ്ടാകും. പക്ഷേ, അതില്‍ തല മറയ്ക്കരുത്, കൈ മറയ്ക്കരുത് എന്നൊന്നും പറയുന്നത് ശരിയായ രീതിയല്ല. പൊലീസിലും പട്ടാളത്തിലുമൊക്കെ താടി വെക്കാന്‍ പാടില്ലെന്ന നിയമം ഉണ്ടെന്നിരിക്കെ പ്രത്യേക മതവിഭാഗത്തിന് ഇതിൽ ഇളവുകൊടുക്കാറുണ്ടെന്നും സലാം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.