മത്സരത്തിന് തൊട്ടുമുമ്പേ വല്യുമ്മ മരിച്ചു; സങ്കട ട്രാക്കിൽ സഹദ് താണ്ടിയത് പുതിയ ദൂരം

ഹർഡിൽസിൽ മീറ്റ് റെക്കോഡോടെയാണ് സ്വർണനേട്ടം തേഞ്ഞിപ്പലം: ബുധനാഴ്ച രാവിലെ കാലിക്കറ്റ്‌ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ 110 മീറ്റർ ഹർഡിൽസിൽ മത്സരിക്കാനിറങ്ങുന്നതിന് ഒന്നര മണിക്കൂർ മുമ്പാണ് എടപ്പാൾ സ്വദേശി എൻ.വി. സഹദ്, പിതാവിന്‍റെ മാതാവ് (വല്യുമ്മ) മരിച്ച വിവരമറിഞ്ഞത്. മത്സരിക്കണോ വേണ്ടയോ എന്ന ആശങ്കയുടെ സങ്കട ട്രാക്കിൽ നിൽക്കവെ, വീട്ടിൽനിന്ന് ലഭിച്ച നിർദേശത്തെത്തുടർന്ന് ട്രാക്കിലിറങ്ങി. വിങ്ങുന്ന മനസ്സുമായി സഹദ് സംസ്ഥാന ഇന്‍റർ ക്ലബ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ 110 മീറ്റർ ഹർഡിൽസിൽ കുതിച്ചപ്പോൾ സ്റ്റേഡിയത്തിൽ പിറന്നത് പുതിയ മീറ്റ് റെക്കോഡായിരുന്നു. 14.33 സെക്കൻഡ് എന്ന പുതിയ സമയം കുറിച്ചാണ് നേട്ടം കരസ്ഥമാക്കിയത്. മരണവിവരം കേട്ടപ്പോൾ മനമില്ലാ മനസ്സോടെയാണ് മത്സരിച്ചതെന്നും മീറ്റ് റെക്കോഡ് നേടിയതിൽ സംതൃപ്തിയുണ്ടെന്നും സഹദ് പറഞ്ഞു. എടപ്പാൾ മാങ്ങാട്ടൂർ സ്വദേശിയായ സഹദ് തവനൂർ എമേർജ് ട്രെയിനിങ് ക്ലബിനായാണ് മത്സരിച്ചത്. തിരുവനന്തപുരം പൊലീസ് ടീമിലെ താരവുമാണ്. 2018ൽ കാലിക്കറ്റ് സർവകലാശാല മീറ്റിൽ സഹദ് നേടിയ റെക്കോഡ് നേട്ടം ഇപ്പോഴും ആരും മറികടന്നിട്ടില്ല. 2019ൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പൊലീസിൽ ജോലിക്ക് കയറിയത്. നാട്ടിൽതന്നെയാണ് ഇപ്പോഴും പരിശീലനം തുടരുന്നത്. തവനൂർ സ്വദേശി അനീസ് റഹ്മാൻ ആണ് കോച്ച്. മുഹമ്മദലി -ഷാഹിദ ദമ്പതികളുടെ മകനാണ്. mpgma4 കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ഇന്‍റര്‍ ഡിസ്ട്രിക്ട് ക്ലബ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡോടെ സ്വർണം നേടുന്ന എമേര്‍ജ് ട്രെയിനിങ് ക്ലബ് തവനൂരിന്‍റെ എന്‍.വി. സഹദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.