മരുതോങ്കര മുണ്ടക്കുറ്റിയിൽ കനാൽ പുറമ്പോക്കിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയ സ്ഥലം കെ.എം. അഭിജിത്ത് എം.എൽ.എ സന്ദർശിക്കുന്നു
കുറ്റ്യാടി: മരുതോങ്കര മുണ്ടക്കുറ്റിയിൽ കനാൽ പുറമ്പോക്കിലെ തേക്കുമരങ്ങൾ മുറിച്ചുകടത്തിയ കേസ് അന്വേഷണത്തിൽ ചില സൂചനകൾ കിട്ടിയതായി തൊട്ടിൽപാലം പൊലീസ് അറിയിച്ചു. കുറ്റ്യാടി ജലസേനചന പദ്ധതി മെയിൻ കനാലിന്റെ കരയിലെ വിജനമായ സ്ഥലത്തു നിന്നാണ് 15 തേക്കുമരങ്ങളും പടുമരങ്ങളും മുറിച്ചു കടത്തിയത്. തെളിവു നശിപ്പിക്കാൻ മരത്തിന്റെ കുറ്റികൾ മണ്ണുമാന്തികൊണ്ട് പിഴുതുമാറ്റിയ നിലയിലാണ്. അതിനാൽ ഏത്ര മരം മുറിച്ചെന്ന് കൃത്യമായി അറിയാൻ കഴിയാത്ത സ്ഥിതിയാണ്.
ജലസേചന വകുപ്പിന്റെ പരാതി പ്രകാരമാണ് എസ്.ഐ സി.പി.സുഹൈലിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്. പുറമ്പോക്കിലൂടെ റോഡ് പ്രവൃത്തി നടക്കുന്നുണ്ട്. റോഡിനു വേണ്ടി അവിടെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ ജലസേചന വകുപ്പ് അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിലാണ് അനുമതിയില്ലാത്ത സ്ഥലത്തു നിന്നും മരം മുറിച്ചു കൊണ്ടുപോയതെന്നാണ് നാട്ടുകാരുടെ പരാതി. മരം മുറിക്കുന്നത് നാട്ടുകാരിൽ ചിലർ അന്വേഷിച്ചപ്പോൾ അനുമതി പ്രകാരമാണെന്നാണത്രെ മറുപടി നൽകിയത്.
കുറ്റ്യാടി: മരുതോങ്കര മുണ്ടക്കുറ്റിയിൽ ജലസേ ചനവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ തേക്ക് ഉൾപ്പെടെ പതിനഞ്ചോളം മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്ന് കെ.എം അഭിജിത്ത് എം.എൽ.എ ആവശ്യപ്പെട്ടു. അന്വേഷണം നടത്തുന്ന തൊട്ടിൽപാലം പൊലീസ്, ജലസേചന വകുപ്പ് അധികൃതർ എന്നിവരുമായി ബന്ധപ്പെട്ട് എം.എൽ.എ അന്വേഷണ പുരോഗതി വിലയിരുത്തി.
30 വർഷത്തിലേറെ പഴക്കമുള്ള തേക്കുമരങ്ങളാണ് ഇതിൽ പലതും. തേക്കുമരങ്ങൾക്കുപുറമേ പാഴ് മരങ്ങളും കടത്തിയവയിൽപ്പെടും. സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാൻ നട്ടുപിടിപ്പിച്ച മരങ്ങളാണിവ. മരം മുറിച്ചുകടത്തിയ സ്ഥലത്തേക്ക് മണ്ണിട്ട റോഡാണുള്ളത്. മരങ്ങൾ മുറിച്ചിട്ടതിന് ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇതിന്റെ കുറ്റികൾ പിഴുതുമാറ്റി. വേരുകളുൾപ്പെടെ പിഴുതെടുത്തു. മണ്ണു മാന്തി യന്ത്രമുപയോഗിച്ച് കിളച്ചുമറിച്ചിരിക്കുകയാണെന്നും മരങ്ങൾ പിഴുതെടുത്ത ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ടെന്നും സ്ഥലം സന്ദർശിച്ചതിന്ന് ശേഷം എം.എൽ.എ പറഞ്ഞു.
കുറ്റ്യാടി: മരുതോങ്കര മുണ്ടക്കുറ്റി കനാൽ പാലത്തിനുടത്ത് ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിന്ന് തേക്കുൾപ്പെടെ വിലപിടിപ്പുള്ള മരങ്ങൾ ഇരുട്ടിന്റെ മറവിൽ മുറിച്ച് കടത്തിയ സംഭവത്തിൽ പ്രതികളെ മുഴുവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് മരുതോങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ടി.പി. ആലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ. കുഞ്ഞബ്ദുല്ല, ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, കെട്ടിൽ അലി, വി.വി. അന്ത്രു, കുഞ്ഞമ്മദ് ടി.പി, ജൈസൽ ഇല്ലത്ത്, ജസീം പി, പഞ്ചായത്ത് മെമ്പർമാരായ നജ്മ നവാസ്, ഷാഹിറ ബഷീർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.