അപരനെ പിടിച്ച് കീശയിലാക്കിയിട്ടും സുരേന്ദ്രന് മഞ്ചേശ്വരം കിട്ടാക്കനി

കാസർകോട്: കെ. സുന്ദരയെന്ന അപരനായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ താരം. വെറും 89 വോട്ടിന് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനെ മഞ്ചേശ്വരം മണ്ഡലം കൈവിട്ടപ്പോൾ ഈ അപരൻ പിടിച്ചത് 467 വോട്ടായിരുന്നു. ബി.ജെ.പിക്ക് കിട്ടേണ്ട വോട്ട് അപരൻ പിടിച്ചെന്നും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതെന്നും പാർട്ടിെയന്ന് ശപഥം ചെയ്തുകാണും. ഇത്തവണയും വന്നു പഴയ അപരൻ പത്രിക സമർപ്പിക്കാൻ. സ്വതന്ത്രവേഷത്തിനുപകരം ബി.എസ്.പി കുപ്പായമിട്ടാണ് എത്തിയത്. നാമനിർദേശ പത്രികയും സമർപ്പിച്ചു. വിവരം കാട്ടുതീപോലെ എത്തേണ്ടിടത്തെല്ലാം എത്തി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്ഥാനാർഥിയെ കാണാനില്ലെന്ന് കഥ പരക്കുന്നു. ബി.എസ്.പി ജില്ല ഭാരവാഹി പൊലീസിൽ പരാതി നൽകിയതോടെ കേട്ടത് സത്യമെന്നറിഞ്ഞു. പരാതി വാങ്ങിയ പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കെ. സുന്ദര പത്രിക പിൻവലിക്കുന്ന കാര്യം പുറത്തറിയുന്നത്. ആളെ കണ്ടെത്തിയതോടെ, പരാതി സ്വീകരിക്കാൻ പൊലീസ് മിനക്കെട്ടില്ല. വളരെ തന്ത്രപരമായി അപരനെ സ്വന്തമാക്കിയെന്ന് നാട്ടിൽ പാട്ടായി. പത്രിക പിൻവലിച്ച് സുന്ദര എൻ.ഡി.എക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതായി ബി.ജെ.പി നേതാക്കൾ വിശദീകരിച്ചതോടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. അങ്ങനെ വലിയൊരു പാര പോയെന്ന് കരുതിയപ്പോഴാണ് എം. സുരേന്ദ്രൻ എന്ന അപരൻ 197 വോട്ട് പിടിച്ചത്. ഇത്തവണ 745 വോട്ടിന് മുസ്ലിം ലീഗിലെ എ.കെ.എം. അഷ്റഫിനോട് തോറ്റതിനാൽ 197 അത്ര വലിയ സംഖ്യയല്ലെന്ന ആശ്വാസത്തിലാണ് പാർട്ടി. അതിനാൽതന്നെ, അപരൻ ചതിച്ചെന്ന വേവലാതിയും ഇല്ല. തലനാരിഴക്കാണ് ബി.ജെ.പിക്ക് മണ്ഡലം നഷ്ടപ്പെട്ടതെന്നതിനാൽ കഴിഞ്ഞതവണ 759 വോട്ട് നേടിയ പി.ഡി.പി ഇത്തവണ മത്സര രംഗത്തുണ്ടായില്ല. ഇത് യു.ഡി.എഫിന് ഗുണം ചെയ്തുകാണുമെന്നാണ് നിഗമനം. പ്രവീണ്‍ കുമാര്‍. എസ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മൻെറ് പാര്‍ട്ടി ഓഫ് ഇന്ത്യ)- 251, ജോണ്‍ ഡിസൂസ ഐ (സ്വത.)-181 എന്നിങ്ങനെയാണ് മണ്ഡലത്തിലെ മറ്റുള്ളവരുടെ വോട്ടുകണക്ക്. ലീഗ് സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിൻെറ അത്രവരില്ലെങ്കിലും മണ്ഡലത്തിൽ നോട്ടക്കും കിട്ടി 387 വോട്ട്. -എം.സി.നിഹ്മത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.