കോട്ടയം: പ്ലസ് വൺ പരീക്ഷയുടെ അവസാനദിവസം അന്നു യാത്രയായി. മൃതദേഹം ബുധനാഴ്ച സ്‌കൂളിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ, പരീക്ഷ കഴിഞ്ഞ് അന്നുവിനെ ഒരുനോക്ക് കാണാൻ സഹപാഠികളും അധ്യാപകരും ഓടിയെത്തി. തങ്ങളുടെ പ്രിയങ്കരിയായ വിദ്യാർഥിനിയും സഹപാഠിയുമായ അന്നുവിന്‍റെ അപ്രതീക്ഷിത വിയോഗം അധ്യാപകരെയും സുഹൃത്തുക്കളെയും ഒരുപോലെ സങ്കടക്കടലിലാഴ്ത്തി. നിരവധിപേരാണ് അന്നുവിനെ അവസാനനോക്ക് കാണാൻ വീട്ടിലും സ്‌കൂളിലുമായി എത്തിയത്.
തിങ്കളാഴ്ച രാവിലെ പരീക്ഷക്ക് സഹോദരനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് കൊല്ലാട് വടവറയിൽ അലിയുടെ മകൾ അന്നു സാറാ അലിയുടെ (16) ജീവൻ കവർന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെയാണ് പരിക്കേറ്റ സഹോദരനും ചികിത്സയിൽ കഴിയുന്നത്.
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിഭാഗം വിദ്യാർഥിനിയായിരുന്നു അന്നു. അവസാനദിവസ പരീക്ഷ കഴിഞ്ഞ് 12.30ഓടെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിനെത്തിച്ചു. വിദ്യാർഥികൾ, അധ്യാപകർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ കണ്ണീരോടെയാണ് ആദരാഞ്ജലി അർപ്പിച്ചത്. തുടർന്ന്, സംസ്‌കാരം വൈകീട്ട് നാലോടെ കഞ്ഞിക്കുഴി ദ പെന്തക്കോസ്ത് മിഷൻ പള്ളി സെമിത്തേരിയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.