പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹംകൂടി കണ്ടെത്തി; മരണം 63

മൂന്നാർ: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ 13ാം ദിവസവും തിരച്ചില്‍. ബുധനാഴ്ച നടന്ന തിരച്ചിലില്‍ രണ്ട് മൃതദേഹംകൂടി കണ്ടെടുത്തു. വിഷ്ണു (എട്ട്), ഒരു സ്ത്രീ എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയത് മുരുകൻെറ (49) മൃതദേഹമാണന്നും തിരിച്ചറിഞ്ഞു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ഏഴുപേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയില്‍ ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്നിടത്ത് റഡാര്‍ ഉപയോഗിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍. ചെന്നൈയില്‍നിന്ന് എത്തിച്ച റഡാര്‍ സംവിധാനത്തിന് പുറമെ തൃശൂര്‍ സ്വദേശിയായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ രവീന്ദ്രൻെറ നേതൃത്വത്തില്‍ ഡൗസിങ് റോഡ് സംവിധാനവും തിരച്ചിലിനുണ്ട്. മണ്ണിനടിയിലെ ശരീരസാന്നിധ്യം റഡാര്‍, ഡൗസിങ് റോഡ് സംവിധാനത്തില്‍ തിരിച്ചറിഞ്ഞ് ആ പ്രദേശം കേന്ദ്രീകരിച്ച് മണ്ണ് നീക്കം ചെയ്ത് സൂക്ഷമ പരിശോധനയാണ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ബുധനാഴ്ചത്തെ അനുകൂല കാലാവസ്ഥയും റഡാര്‍ സേവനവും തിരച്ചില്‍ എളുപ്പമാക്കി. ഡോഗ് സ്‌ക്വാഡിൻെറ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. നായ്ക്കള്‍ക്ക് മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണിത്. എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പൊലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.