പത്തനംതിട്ട: ആറന്മുള സ്വദേശിയിൽനിന്ന് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ ചേർന്ന് 30.75 ലക്ഷം രൂപ തട്ടിയ കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരനും പ്രതി. ആറന്മുള പുത്തേഴത്ത് ഇല്ലത്ത് ജ്യോതിഷിയായ പി.ആർ. ഹരികൃഷ്ണൻ നൽകിയ കേസിലാണ് കുമ്മനത്തെ പ്രതി ചേർത്തത്. പാലക്കാട് കൊല്ലങ്കോട്ട് തുടങ്ങുന്ന ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്നുപറഞ്ഞ് പണംതട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ നാലാം പ്രതിയാണ് കുമ്മനം രാജശേഖരൻ. കുമ്മനത്തിൻെറ പ്രൈവറ്റ് സെക്രട്ടറിയും ആറന്മുള സ്വദേശിയുമായ പ്രവീൺ ആണ് ഒന്നാം പ്രതി. ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിയുടെ പേരുപറഞ്ഞ് 2018 ഒക്ടോബർ 20 മുതൽ 2020 ജനുവരി 14വരെയുള്ള കാലത്ത് പലതവണയായി 30.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പറയുന്നത്. കമ്പനി തുടങ്ങിയതുമില്ല. പരാതിക്കാരനും പ്രവീണും ആർ.എസ്.എസിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ്. പാലക്കാട്ട് കൊല്ലങ്കോട് നെന്മേനി നെട്ടമണി വിജയനാണ് രണ്ടം പ്രതി. ഇദ്ദേഹം തുടങ്ങുന്ന കമ്പനിയിൽ ഷെയർ വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. വിജയൻെറ മാനേജർ സേവ്യർ മൂന്നാംപ്രതിയും ബി.ജെ.പി എൻ. ആർ.ഐ സെൽ കൺവീനർ ഹരി അഞ്ചാം പ്രതിയും വിജയൻെറ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാനിയ, സാനിയ എന്നിവർ ആറുമുതൽ ഒമ്പതുവരെ പ്രതികളാണ്. കുമ്മനം മിസോറം ഗവർണർ ആയിരുന്ന വേളയിലാണ് തട്ടിപ്പ് നടന്നത്. പ്രവീണാണ് തുക നൽകാൻ നിരന്തരം പ്രേരിപ്പിച്ചത്. പലപ്പോഴും ഫോണിൽ വിളിച്ചിട്ടുള്ള കുമ്മനം മികച്ച സംരംഭമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും അതനുസരിച്ചാണ് പണം നൽകിയതെന്നും പരാതിയിൽ പറയുന്നു. അതിൻെറ അടിസ്ഥാനത്തിലാണ് കുമ്മനത്തെയും പ്രതി ചേർത്തത്. മൊത്തം 37 ലക്ഷം രൂപ നൽകി. പണംമടക്കി ചോദിച്ചപ്പോൾ വിഷയത്തിൽ ഇടപെട്ട കുമ്മനം ബി.ജെ.പി എൻ.ആർ.ഐ സെൽ കൺവീനർ ഹരിയെ ചുമതലപ്പെടുത്തി. ഒത്തുതീർപ്പ് ചർച്ചയിലാണ് 6.25 ലക്ഷം രൂപ മടക്കി ലഭിച്ചത്. അതിനൊപ്പം വിജയൻ നൽകിയിരുന്ന ചെക്ക് ഹരി മടക്കി വാങ്ങിയെന്നും പരാതിയിൽ പറയുന്നു. പ്ലാസ്റ്റിക്രഹിത ബാനർ നിർമാണ കമ്പനിയാണ് ന്യൂ ഭാരത് ബയോടെക്നോളജി എന്നാണ് പറഞ്ഞിരുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുകപോലും ഉണ്ടായില്ല. അതിനാലാണ് പണം മടക്കി ചോദിച്ചതെന്ന് ഹരികൃഷ്ണൻ പരാതിയിൽ പറയുന്നു. തനിക്കെതിരെ പരാതിയുെണ്ടന്ന് കേട്ടമാത്രയിൽ പ്രതിയാക്കി എഫ്.െഎ.ആർ ഇടുകയാണ് ചെയ്തതെന്ന് കുമ്മനം ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ഇതിനു പിന്നിൽ നടക്കുന്നത്. തനിക്ക് ഇതുമായി ഒരു ബന്ധവുമിെല്ലന്ന് പരാതി വായിച്ചാൽ ആർക്കും ബോധ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.