എം.ജി വികസിപ്പിച്ച പോളിമർ-നാനോ സംയുക്ത പദാർഥത്തിന് പേറ്റൻറ്

കോട്ടയം: മൊബൈൽ ഫോണുകളിലെ വൈദ്യുതകാന്തിക തരംഗങ്ങളെ തടയാൻ മഹാത്മാഗാന്ധി സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പിച്ച പോളിമർ-നാനോ കണങ്ങളുടെ സംയുക്ത പദാർഥത്തിന് കേന്ദ്ര സർക്കാറിൻെറ പേറ്റൻറ്. മഹാത്മാഗാന്ധി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർയൂനിവേഴ്‌സിറ്റി സൻെറർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വികസിപ്പിച്ച സംയുക്ത പദാർഥത്തിനാണ് പേറ്റൻറ് ലഭിച്ചത്. മൊബൈൽ ഫോണിൽ നിലവിൽ ഉപയോഗിക്കുന്ന ലോഹങ്ങൾക്ക് പകരം വിലക്കുറവും ഭാരക്കുറവുമുള്ള പുതിയ പദാർഥം ഉപയോഗിക്കാനാവുന്നത് ഇൗ രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും. ബയോപോളിമറായ പോളി ട്രൈമെഥിലിൻെറയും വിലകുറഞ്ഞ നിത്യോപയോഗ പോളിമറായ പോളി പ്രൊപ്പിലിൻെറയും മിശ്രിതം നാനോ കണങ്ങളുമായി ചേർത്താണ് പുതിയ പദാർഥം വികസിപ്പിച്ചത്. വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ഡയറക്ടർ പ്രഫ. നന്ദകുമാർ കളരിക്കൽ, തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപിക ഡോ. എ.ആർ. അജിത, ഡോ. എം.കെ. അശ്വതി, ഡോ. വി.ജി. ഗീതമ്മ, ഡോ. ലവ്‌ലി പി. മാത്യു എന്നിവർ നടത്തിയ സംയുക്ത ഗവേഷണത്തിൻെറ ഫലമായാണ് പുതിയ പദാർഥം കണ്ടെത്തിയത്. 2018ലാണ് പേറ്റൻറിനായി സർവകലാശാല കേന്ദ്ര പേറ്റൻറ് ഓഫിസിന് അപേക്ഷ നൽകിയത്. ഈ മാസം 15നാണ് പേറ്റൻറ് അനുവദിച്ചത്. ഡോ. എ.ആർ. അജിതയുടെ യു.ജി.സി, ജെ.ആർ.എഫ് ധനസഹായത്താലാണ് ഗവേഷണം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.