മുൻ ലോക്കൽ സെക്രട്ടറിയുടെ ആത്മഹത്യ; സി.പി.എം നേതൃത്വം വെട്ടിൽ

കോന്നി: സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയുടെ ആത്മഹത്യ സി.പി.എം കോന്നി ഏരിയ നേതൃത്വത്തെ വെട്ടിലാക്കി. നിയമസഭാ മണ്ഡലത്തിലാകെ മിന്നുന്ന വിജയം നേടിയ സി.പി.എം കേവലം ഒരു വാർഡിലെ പരാജയത്തിൻെറ പേരിൽ ഉയർത്തിയ ഭീഷണിയാണ് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടൻെറ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭാര്യ രാധയും മറ്റ് ബന്ധുക്കളും ഉറപ്പിച്ച് പറയുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോന്നി പഞ്ചായത്ത് 13ാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ച ലൈജു വർഗീസിൻെറ പരാജയത്തിന് പിന്നിൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടനാണെന്ന് ആരോപിച്ച് വലിയ പ്രചാരണം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. ഓമനക്കുട്ടൻെറ മരണത്തിന് ഉത്തരവാദികളായ സി.പി.എം നേതാക്കളുടെയും പ്രവർത്തകരുടെയും പേരെടുത്തുതന്നെ ബന്ധുക്കൾ പറയുമ്പോൾ പാർട്ടി നേതൃത്വം മൗനം പാലിക്കുകയാണ്. ചെറുപ്പത്തിൽതന്നെ പാർട്ടി പ്രവർത്തകനായ ഓമനക്കുട്ടൻെറ ജീവിതം ചെങ്കൊടി നെഞ്ചോട് ചേർത്തുപിടിച്ചായിരുന്നു. 2010നുശേഷമാണ് ഓമനക്കുട്ടൻ സി.പി.എമ്മിൻെറ കോന്നി ലോക്കൽ കമ്മിറ്റിയുടെ അമരക്കാരനായത്. ഈ കാലഘട്ടത്തിൽതന്നെ സി.പി.എം ഭരിക്കുന്ന കോന്നി റീജനൽ കോഓപറേറ്റിവ് ബാങ്കിൻെറ പയ്യനാമൺ ശാഖയിൽ കലക്ഷൻ ഏജൻറായി ജോലിയിൽ പ്രവേശിച്ചു. 2018ൽ ബാങ്കിലെ ആസ്ഥാനത്ത് ജീവനക്കാർ കോടികളുടെ അഴിമതി നടത്തിയപ്പോൾ ബാങ്ക് പ്രസിഡൻറായിരുന്ന വി.ബി. ശ്രീനിവാസനെതിരെ പാർട്ടി നടപടി ഉണ്ടായി. ആ കാലഘട്ടത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഓമനക്കുട്ടൻ ശ്രീനിവാസനൊപ്പം നിന്നതോടെ പാർട്ടിക്ക് അനഭിമതനായി. അന്നുമുതൽ ഇദ്ദേഹത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സി.പി.എം ആക്രമണം ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ക്ഷേമ പെൻഷനുകളുടെ വിതരണം നടത്തിയിരുന്ന ഓമനക്കുട്ടനെ ബാങ്ക് ഭരണസമിതിയിലെ സി.പി.എം അംഗങ്ങൾ മാത്രം യോഗം ചേർന്ന് എടുത്ത തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ ഒഴിവാക്കിയിരുന്നു. ഇതുകൂടി ആയതോടെ തൻെറ ജോലിയും നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ഓമനക്കുട്ടൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.