ഒരിലയിലുണ്ട്, ഒരുപായയിലുറങ്ങി രണ്ടിലയും ചെങ്കൊടിയും

കോട്ടയം: ഒരുവർഷം മുമ്പ് പാലായിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പരസ്പരം വെല്ലുവിളിച്ചിരുന്നവർ ഒന്നിച്ചുകളിച്ച് ചിരിച്ചുനിൽക്കുന്നതുകണ്ട് അന്തംവിട്ടാണ് പാലായിലെയും പരിസര പ്രദേശങ്ങളിലെയും വോട്ടർമാർ പോളിങ് ബൂത്തിൽനിന്ന് മടങ്ങിയത്. കേരളം സ്തംഭിച്ച ബാർകോഴ സമരം കൊടുമ്പിരിക്കൊണ്ട കാലത്ത് പരസ്പരം കടിച്ചുകീറാൻ തക്കംപാർത്തിരുന്നവർ ഒരുകൈയിൽ രണ്ടിലയും മറുകൈയിൽ ചെങ്കൊടിയുമേന്തി ഒരുപാത്രത്തിലുണ്ട് ഒരു പായയിലുറങ്ങി നടത്തിയ ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകത ഇത്തവണയുണ്ടായിരുന്നു. ഇത്രകാലം ഒപ്പംനിന്ന യു.ഡി.എഫിനെയും പ്രത്യേകിച്ച് ജോസഫ് വിഭാഗത്തിനെയും മലർത്തിയടിച്ചാൽ മാത്രമേ നിലനിൽപുള്ളൂവെന്ന് വ്യക്തമായി മനസ്സിലായ ജോസ് വിഭാഗം വോട്ടെടുപ്പ് തീരുംവരെ സജീവമായിരുന്നു. യു.ഡി.എഫിലായിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്ന കോൺഗ്രസിൻെറ കാലുവാരൽ ചിരപരിചിതമായ രാമപുരം പഞ്ചായത്തിലും മറ്റുമുള്ള മാണിവിഭാഗം പ്രവർത്തകർക്ക് ഇക്കുറി സി.പി.എം അടക്കമുള്ള ഇടതുമുന്നണി പ്രവർത്തകർ നൽകിയ പിന്തുണ നവ്യാനുഭവമായി. യു.ഡി.എഫിൽനിന്നപ്പോഴുള്ളതിനേക്കാൾ പരിഗണന കിട്ടിയതും ജോസ് അനുകൂലികളെ ആവേശത്തിലാക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായി 960 പേരെവരെ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ജോസ് വിഭാഗത്തിന് കഴിഞ്ഞു. ഇതിൽ മഹാഭൂരിപക്ഷവും 50 വയസ്സിൽ താഴെയുള്ളവരാണ്. കെ.എം. മാണിയുടെ കാലത്തേക്കാൾ പാർട്ടി മുന്നോട്ടുപോയി എന്നതിന് തെളിവായാണ് പ്രവർത്തകർ ഇതിനെ അവതരിപ്പിക്കുന്നത്. വിവിധ പഞ്ചായത്തുകളിലേക്ക് 750ഉം മുനിസിപ്പാലിറ്റികളിലേക്ക് 115ഉം േബ്ലാക്കിലേക്ക് നൂറും സീറ്റ് വരെയും ജില്ല പഞ്ചായത്തിലേക്ക് 27ഉം സ്ഥാനാർഥികളെ മാണി വിഭാഗം നിർത്തിയിരുന്നു. സി.പി.എമ്മിൻെറ പിന്തുണയോടെ നടത്തിയ ചിട്ടയായ പ്രചാരണം വൻവിജയം നേടാൻ വഴിയൊരുക്കുമെന്നാണ് മാണി വിഭാഗം നേതാക്കൾ അവകാശപ്പെടുന്നത്. ജോസ് വിഭാഗത്തിൻെറ പിന്തുണയുള്ളതിനാൽ ജില്ല പഞ്ചായത്തടക്കം കോട്ടയത്തെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധികാരം പിടിക്കാമെന്ന വിശ്വാസത്തിലാണ് സി.പി.എം. അതേസമയം, ജീവന്മരണ പോരാട്ടത്തിനിടയിലും ചില വാർഡുകളിൽ കാലുവാരൽ ഉണ്ടായെന്ന സംശയവും ഇടതുക്യാമ്പിൽ ഉണ്ടായിട്ടുണ്ട്. ഇത് ശരിയായാൽ വോട്ടിങ് രീതി പഠിച്ചശേഷം ഉത്തരവാദികളെ പാർട്ടിയിൽനിന്നുതന്നെ പുറന്തള്ളുമെന്ന് ജോസ് വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.