കുട്ടിത്തം വിട്ടുമാറാത്ത സിനാൻ എഡിറ്റിങ്ങിലെ 'രാവണൻ'

കായംകുളം: മുംബൈ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനിമങ്കിൻെറ 'നെയ്തെടുത്ത ജീവിതങ്ങൾ' ഡോക്യുമൻെററിയിൽ എഡിറ്ററായ 14കാരൻ ശ്രദ്ധേയനാകുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. എരുവ കോയിക്കപ്പടി തറയിൽപടീറ്റതിൽ സിയാദിൻെറ മകൻ മുഹമ്മദ് സിനാനാണ് എഡിറ്റിങ് ടേബിളിലെ താരമായി മാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് എത്തിയതോടെ എരുവ കോയിക്കപ്പടിയിലെ സ്റ്റുഡിയോയിൽ കൗമാരക്കാരനെ തേടിയെത്തുന്ന സ്ഥാനാർഥികൾക്ക് കണക്കില്ല. ഈ ഒമ്പതാം ക്ലാസുകാരൻെറ ഭാവനയിൽ വിരിഞ്ഞ പ്രചാരണോപാധികളുമായാണ് നഗരത്തിലെ മിക്ക സ്ഥാനാർഥികളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പിതാവിനൊപ്പമുള്ള സ്റ്റുഡിയോ സന്ദർശനങ്ങളാണ് സിനാനിലെ എഡിറ്ററെ സൃഷ്ടിച്ചത്. മജ്ലിസ് സ്കൂൾ വിദ്യാർഥിയായ സിനാന് അഞ്ചാം തരത്തിലാണ് എഡിറ്റിങ്ങിൽ കമ്പം കയറുന്നത്. വീട്ടിെല കുസൃതികൾ കൂടിയപ്പോൾ ഗത്യന്തരമില്ലാതെ സിയാദ് മകനെയും സ്റ്റുഡിയോയിലേക്ക് കൂട്ടുമായിരുന്നു. വിവാഹ ആൽബങ്ങളും മറ്റും തയാറാക്കുേമ്പാൾ കമ്പ്യൂട്ടറിനു പിന്നിൽ കാഴ്ചക്കാരനായപ്പോഴാണ് ഇഷ്ടം തുടങ്ങിയത്. ഇത്തിരിനേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കാൻ അനുവാദം കിട്ടിയപ്പോൾ െഗയിം കളിക്കാനും കാർട്ടൂൺ കാണാനും സമയം കളയാതെ എഡിറ്റിങ് പരീക്ഷണങ്ങളിലായിരുന്നു ശ്രദ്ധ. മകൻെറ കഴിവ് തിരിച്ചറിഞ്ഞ സിയാദ് പ്രോത്സാഹനം കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. വിവാഹ വിഡിയോകളിൽനിന്ന് സംഗീത ആൽബങ്ങളിലേക്കും ഹ്രസ്വചിത്രങ്ങളിലേക്കും കൈവെച്ചതോടെ മികവ് വർധിച്ചു. ഇതോടെ സ്വന്തം സൃഷ്ടികളിലേക്കും കടന്നു. കോവിഡ് പശ്ചാത്തലത്തിലെ സമൂഹമാധ്യമ പ്രചാരണ സാധ്യതകൾ കൊച്ചു സിനാനും അവസരങ്ങളൊരുക്കി. സ്കൂൾ അവധിയായതും പഠനം കമ്പ്യൂട്ടറിനു മുന്നിലായതും ഇരട്ടി സൗകര്യമായി. മനോഹരമായി തയാറാക്കിയവക്ക് പ്രചാരം ലഭിച്ചതോടെ ആവശ്യക്കാരും വർധിച്ചു. തിരക്കുകൾക്കിടയിലും പഠനകാര്യത്തിൽ വിട്ടുവീഴ്ചക്ക് സിനാൻ ഒരുക്കമല്ല. കൃത്യസമയത്ത് ഒാൺലൈൻ ക്ലാസിൽ ഹാജരുണ്ടാകും. ക്ലാസിലെ എല്ലാ അസൈൻമൻെറുകളും സമയബന്ധിതമായി തീർക്കുകയും ചെയ്യുന്ന മികച്ച വിദ്യാർഥി കൂടിയാണ്. തെരഞ്ഞെടുപ്പിനായി അനിമേഷൻ പ്രചാരണോപാധികളും ഗാനങ്ങളുമൊക്കെയാണ് തയാറാക്കി നൽകുന്നത്. എഡിറ്റിങ്ങിലും സൗണ്ട് എൻജിനീയറിങ്ങിലും അക്കാദമിക പഠനമാണ് ലക്ഷ്യമാക്കുന്നത്. വാഹിദ് കറ്റാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.