ശബരിമല തീർഥാടനം; കോവിഡ് പ്രതിരോധം ഉറപ്പാക്കും

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി കോവിഡ് പ്രതിരോധം ഉറപ്പാക്കിയുള്ള ജില്ലയിലെ ഇടത്താവളങ്ങളിലെ ക്രമീകരണങ്ങള്‍ കലക്ടര്‍ എം. അഞ്ജന വിലയിരുത്തി. എരുമേലി ഉള്‍പ്പെടെ ക്ഷേത്രങ്ങളിലോ ഇടത്താവളങ്ങളിലോ ഇത്തവണ തീർഥാടകര്‍ക്ക് വിരിവെക്കാന്‍ അനുവാദമില്ല. അഞ്ചുപേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്ര തുടങ്ങിയവ വാഹനത്തിലോ കാല്‍നടയായോ നടത്താന്‍ പാടില്ല. ഇതുവരെ ലഭിച്ച അറിയിപ്പുപ്രകാരം മണ്ഡല കാലത്ത് ആറു സ്പെഷല്‍ ട്രെയിനുകള്‍ മാത്രമാണുണ്ടാകുക. കോട്ടയം റെയില്‍വേ സ്​റ്റേഷനില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധനക്കുവേണ്ട ക്രമീകരണങ്ങളും ടാക്സി കൗണ്ടറും സജ്ജമാക്കും. എരുമേലിയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്പെഷല്‍ സര്‍വിസ് ഏര്‍പ്പെടുത്തും. സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി പൊലീസ് സേനയെ വിന്യസിക്കുകയും ഇടത്താവളങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും ചെയ്യും. എരുമേലിയില്‍ റവന്യൂ വകുപ്പി‍ൻെറ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. തീർഥാടകര്‍ക്കുള്ള ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. കോട്ടയം ജനറല്‍ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി, പാമ്പാടി, എരുമേലി, മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സ സൗകര്യം ഒരുക്കും. റെയില്‍വേ സ്​റ്റേഷനിലും കെ.എസ്.ആര്‍.ടി.സി ബസ് സ്​റ്റാൻഡിലും പ്രധാന ഇടത്താവളങ്ങളിലും കോവിഡ് കിയോസ്കുകള്‍ സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. എരുമേലി പേട്ടതുള്ളലിനുള്ള സാമഗ്രികള്‍ തീർഥാടകര്‍ സ്വന്തമായി വാങ്ങി ഉപയോഗിക്കണം. വാടകക്ക്​ എടുക്കുകയോ കൈമാറുകയോ ചെയ്യാന്‍ പാടില്ല. രാസസിന്ദൂരം ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. പകരമായി ജൈവ സിന്ദൂരത്തി​ൻെറ ലഭ്യത ഉറപ്പാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണം. മണിമലയാറ്റിലെയും മീനച്ചിലാറ്റിലെയും കൈത്തോടുകളിലും കുളിക്കടവുകളിലും മറ്റ് ജലസ്രോതസ്സുകളിലും ക്ഷേത്രക്കുളങ്ങളിലും തീർഥാടകര്‍ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മലയാളം ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം. ഊണിന് അഞ്ചുരൂപ വീതം വര്‍ധിപ്പിച്ചത് ഒഴിച്ചാല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ നിരക്കുതന്നെയായിരിക്കും. എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടഫിക്കറ്റ് ഉണ്ടായിരിക്കണം. ജില്ല പൊലീസ് മേധാവി ജി. ജയദേവ്, സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, അയ്യപ്പ സേവാ സംഘത്തി‍ൻെറയും എരുമേലി ജമാ അത്തി‍ൻെറയും പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.