ശബരിമല തീർഥാടനം: പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി മാത്രം

പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിമാത്രമേ പ്രവേശനം അനുവദിക്കൂ. എല്ലാ തീര്‍ഥാടകരും 48 മണിക്കൂറിനുള്ളില്‍ എടുത്ത ഐ.സി.എം.ആര്‍ അംഗീകാരമുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കേണ്ടതും നിലക്കലില്‍ ആൻറിജന്‍ ടെസ്റ്റിന് വിധേയരാകേണ്ടതുമാണ്. അതിനുശേഷമേ നിലക്കലില്‍നിന്ന് പമ്പയിലേക്ക് യാത്ര അനുവദിക്കൂ. സന്നിധാനത്ത് തങ്ങാനോ വിരിവെക്കാനോ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ തിരിച്ചുപോകണം. പമ്പാ സ്‌നാനം നിരോധിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍പ്രകാരം ഷവര്‍ ബാത്ത് ക്രമീകരിച്ചിട്ടുണ്ട്. പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ചെറുവാഹനങ്ങള്‍ക്ക് പമ്പവരെ യാത്ര അനുവദിക്കും. അയ്യപ്പഭക്തരെ ഇറക്കിയശേഷം തിരിച്ചു നിലക്കലിലെത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് ലഭ്യമാക്കാതെ വരുന്ന വാഹനങ്ങളെ കടത്തിവിടില്ല. നിലക്കല്‍, ആങ്ങമൂഴി, ളാഹ, കണമല തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് പരിശോധന ഏര്‍പ്പെടുത്തും. അയ്യപ്പഭക്തര്‍ കോവിഡ് 19 നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.