ശബരിമല പാതയിലെ വിണ്ടുകീറിയ റോഡിെൻറ പുനർനിർമാണം: ടെൻഡർ നാളെ

ശബരിമല പാതയിലെ വിണ്ടുകീറിയ റോഡിൻെറ പുനർനിർമാണം: ടെൻഡർ നാളെ പത്തനംതിട്ട: ശബരിമല പാതയിൽ ചാലക്കയത്തിനു സമീപം പ്ലാന്തോട് ഭാഗത്ത് റോഡ് കുറുകെ വിണ്ടുകീറിയത് പുനർനിർമിക്കാനുള്ള ടെൻഡർ വെള്ളിയാഴ്ച നടക്കും. പത്തിന് തന്നെ പണിതുടങ്ങണമെന്നാണ് കരാർ. നിർമാണം പൂർത്തിയാകണമെങ്കിൽ ഒക്ടോബർ 30 ആകുമെന്നു കാണിച്ച് പൊതുമരാമത്ത് വിഭാഗം ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 1.70 കോടിയാണ് എസ്റ്റിമേറ്റ്. വിള്ളൽ വീണ 100 മീറ്റർ ഭാഗമാണ് പുനർനിർമിക്കുക. സംരക്ഷണഭിത്തിയും ബലപ്പെടുത്തേണ്ടതുണ്ട്. ആഗസ്റ്റ് ആദ്യആഴ്ചയിൽ ഉണ്ടായ ശക്തമായ മഴയിലാണ് പ്ലാന്തോട് ഭാഗത്ത് റോഡ് വിണ്ടുകീറി ഗതാഗതം തടസ്സപ്പെട്ടത്. ഇതോടെ ശബരിമലയിൽ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ എത്തിക്കുന്നതും നിലച്ചു. പമ്പയിലെ സംരക്ഷണഭിത്തിക്കായി കരിങ്കല്ല്, പമ്പയിലെ പെട്രോൾ പമ്പിൽ ഇന്ധനം തുടങ്ങിയവ എത്തിക്കാൻ സാധിക്കുന്നില്ല. സന്നിധാനത്തേക്കുള്ള അത്യാവശ്യ പൂജാസാധനം ഉൾപ്പെടെ ഇപ്പോൾ പൊലീസ് ജീപ്പിലും മറ്റുമായാണ് കൊണ്ടുപോകുന്നത്. പത്തനംതിട്ട-പമ്പ കെ.എസ്.ആർ.ടി.സി സർവിസും നിർത്തിയിരിക്കുകയാണ്. അട്ടത്തോടുവരെ മാത്രമേ വാഹനങ്ങൾ വരുന്നുള്ളൂ. പൊലീസിൻെറയും വനം വകുപ്പിൻെറയും ജീപ്പുകൾ മാത്രമേ കടത്തിവിടുന്നുള്ളൂ. റോഡിൻെറ ഒരുഭാഗം ഗർത്തമാണ്. എതിർവശം മലയുമാണ്. തുലാമാസ പൂജക്കായി ശബരിമല നട തുറക്കാൻ രണ്ടാഴ്ച മാത്രമാണുള്ളത്. ഒക്ടോബർ 16നാണ് നട തുറക്കുന്നത്. റോഡ് നിർമാണം വൈകുന്നത് ഭക്തരെ പ്രവേശിപ്പിക്കുന്നതിന് തടസ്സമാകും. കോവിഡ് സാഹചര്യത്തിൽ ആറുമാസത്തെ നിരോധനത്തിനുശേഷം പരീക്ഷണ അടിസ്ഥാനത്തിൽ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാനാണ് സർക്കാറിൻെറ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.