ഇനിയൊരു മത്സരത്തിന് ഇല്ലെന്ന വാക്ക് പാലിച്ച് ...

കോട്ടയം: ഇനിയൊരു മത്സരത്തിന് താനില്ലെന്ന വാക്ക് പാലിച്ച് മത്സരങ്ങളില്ലാത്ത ലോകത്തേക്ക് സി.എഫ്. േതാമസ് യാത്രയായി. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ കേരള കോൺഗ്രസ് എമ്മിൽ സി.എഫിനെതിരെയുണ്ടായ ആഭ്യന്തര കലഹത്തിന് സമാപനമായത് ഇത് തൻെറ അവസാന മത്സരമാണ് എന്ന പ്രഖ്യാപനത്തോടെയായിരുന്നു. വഴിമാറണമെന്ന ആവശ്യമുയർത്തി യുവനേതാവായ ജോബ് മൈക്കിൾ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയതോടെയാണ് 30 വർഷത്തെ നിയമസഭ പാരമ്പര്യമുള്ള സി.എഫ് തോമസിന് നേരിയ പ്രതിസന്ധി രൂപംകൊണ്ടത്. എന്നാൽ, വെല്ലുവിളികളെ നയപരമായും തന്ത്രപരമായും കൈകാര്യം ചെയ്യാനുള്ള സ്വതസിദ്ധമായ കഴിവും കെ.എം. മാണിക്ക് സി.എഫിനെ തള്ളാനുള്ള വൈമുഖ്യവും ജോബ് മൈക്കിളിന് കടമ്പയായി. ജോബിന് തളിപ്പറമ്പിൽ സീറ്റ് നൽകി സമാധാനിപ്പിച്ചു. 2016ൽ വീണ്ടും ജോബ് മൈക്കിളിൻെറ നേതൃത്വത്തിൽ സീറ്റിനായി കലാപക്കൊടി ഉയർത്തിയപ്പോൾ സി.എഫ്. തോമസിൻെറ പിൻഗാമിയാവാൻ സഹോദരൻ സാജൻ ഫ്രാൻസിസും രംഗത്തെത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. ഇത്തവണയും കെ.എം. മാണിക്ക് സി.എഫിനൊപ്പം നിൽക്കാനേ സാധിച്ചുള്ളൂ. ഇത് തൻെറ അവസാന മത്സരമാണെന്ന പ്രഖ്യാപനം മാത്രം മതിയായിരുന്നു സി.എഫിന് മണ്ഡലത്തെ തനിക്കൊപ്പം നിർത്താൻ. ജയസാധ്യത എന്ന മാനദണ്ഡത്തിൽ സി.എഫിനെ കഴിഞ്ഞേ മറ്റാരെയും പരിഗണിക്കാൻ യു.ഡി.എഫിന് ആകുമായിരുന്നുള്ളൂ എന്നതാണ് സത്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.