വട്ടവടയിൽ പൊതു ബാർബർ ഷോപ്പായി; എല്ലാവർക്കും മുടിവെട്ടാം

തൊടുപുഴ: ദലിത് വിഭാഗക്കാർക്ക് മുടിവെട്ടാൻ അയിത്തമുണ്ടായിരുന്ന അതിർത്തി ഗ്രാമമായ വട്ടവടയിൽ പഞ്ചായത്തിൻെറ ഉത്തരവാദിത്തത്തിൽ പൊതു ബാർബർ ഷോപ് പ്രവർത്തനം തുടങ്ങി. േകാവിലൂര്‍ ബസ് സ്റ്റാൻഡിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിച്ച ബാര്‍ബര്‍ ഷോപ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൻെറ ഇടപെടലില്‍ പൊതു ബാര്‍ബര്‍ ഷോപ് ആരംഭിച്ചതിലൂടെ നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന വലിയ വിവേചനത്തിനാണ് പര്യവസാനമായതെന്ന് എം.എൽ.എ പറഞ്ഞു. ജാതിവിവേചനം നിലനിൽക്കുന്ന വട്ടവടയിൽ ദലിത് വിഭാഗത്തില്‍പെട്ടവര്‍ക്ക് താടിയും മുടിയും വെട്ടുന്നതിന് ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കുണ്ടായിരുന്ന സാഹചര്യത്തിൽ ഒരുപറ്റം യുവാക്കള്‍ ഇതിനെതിരെ പഞ്ചായത്തില്‍ പരാതിയുമായി എത്തുകയായിരുന്നു. എന്നാൽ, ദലിത് വിഭാഗത്തില്‍പെട്ടവരുടെ മുടിവെട്ടാന്‍ കഴിയില്ലെന്ന കടുത്ത നിലപാട് ബാര്‍ബര്‍ ഷോപ്പുടമകള്‍ സ്വീകരിച്ചു. പഞ്ചായത്തുവക കെട്ടിടത്തിലെ ഒരുമുറി വാടക ഇല്ലാതെ അനുവദിച്ചാണ് ബാർബർ ഷോപ് യാഥാർഥ്യമാക്കിയത്. പഞ്ചായത്തുതന്നെ ബാർബറെ നിയമിക്കുകയും മുടി വെട്ടാനുള്ള ഉപകരണങ്ങളടക്കം ലഭ്യമാക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആര്‍. രാമരാജ്, സെക്രട്ടറി ആര്‍. നന്ദകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.