മോനിപ്പള്ളി (കോട്ടയം): ചേർത്തുപിടിക്കാനെത്തുന്ന മുഖങ്ങളിൽ വിരിയുന്നത് നൊമ്പരച്ചിരിയാണെന്ന് തിരിച്ചറിയാതെ, മോനിപ്പള്ളി ഊരാളിൽ കളിചിരികൾക്കിടയിലാണ് നോറ. എന്നാൽ, ചുറ്റും കൂടിയിരിക്കുന്ന നെഞ്ചകങ്ങളിലെല്ലാം നീറുംവേദനയാണ്. മുത്തുമണിയേയെന്ന സ്നേഹവിളി ഇനി അവളെ തേടിവരില്ലെന്ന െനാമ്പരവും ഇവരെല്ലാം പങ്കിടുന്നു. അമേരിക്കയിൽ ഭർത്താവിൻെറ കുത്തേറ്റ് മരിച്ച മെറിൻ ജോയിയുടെ മകൾ നോറയാണ് നാടിൻെറ നൊമ്പരമാകുന്നത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് നോറയെ സ്വന്തം മാതാപിതാക്കൾക്കൊപ്പം നിർത്തിയശേഷമായിരുന്നു മെറിൻ അമേരിക്കയിലേക്ക് പോയത്. പിന്നിടുള്ള എല്ലാ ദിവസവും മുത്തുമണിയെന്ന് വിളിക്കുന്ന രണ്ടുവയസ്സുകാരി നോറയുമായി വിഡിയോ കാളിലൂടെ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മരിച്ച ദിവസവും രാവിലെ വീട്ടിലേക്ക് വിളിച്ചിരുന്നു. മാതാപിതാക്കളായ ജോയിയുമായും മേഴ്സിയുമായും സംസാരിച്ചിരുന്നു. ഏറെക്കഴിയുംമുമ്പാണ് ഇവരെത്തേടി മകളുടെ മരണവിവരം എത്തുന്നത്. ഇതോടെ കണ്ണീരിലായി കുടുംബം. വ്യാഴാഴ്ച മെറിൻെറ ജന്മദിനവും വിവാഹവാർഷിക ദിനവുമായിരുന്നു. 25ാം പിറന്നാൾ ദിനത്തിലായിരുന്നു മെറിൻെറ വിവാഹം. പിന്നീടുള്ള ഒരോ ജന്മദിനവും ഇവർക്ക് ഇരട്ടി ആഹ്ലാദത്തിേൻറതായിരുന്നു. ആശംസ നേരാൻ കാത്തിരിക്കുന്നതിനിടെയാണ് തീരാവേദനയായി ദുരന്തവാർത്തയെത്തുന്നത്. 2016 ജൂലൈ 30നായിരുന്നു ഫിലിപ് മാത്യുവുമായുള്ള വിവാഹം. ഇതിനുശേഷമാണ് അമേരിക്കയിലേക്ക് പോയത്. കഴിഞ്ഞ ഡിസംബറിൽ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി. ഫിലിപ്പും മെറിനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്ന് മെറിൻെറ പിതാവ് ജോയി പറയുന്നു. എങ്കിലും ഫിലിപ്പിനെതിരെ പരാതിയൊന്നും നൽകിയില്ല. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോൾ ഫിലിപ് തിരികെപ്പോയി. ജനുവരി 12ന് പോകാനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെങ്കിലും ഫിലിപ് നേരത്തേ മടങ്ങിപ്പോവുകയായിരുന്നു. ജനുവരി 29ന് മെറിനും മടങ്ങി. അമേരിക്കയിലും വേർപിരിഞ്ഞായിരുന്നു താമസം. തൊടുപുഴ മുട്ടം സ്വദേശികളായ ഒരു കുടുംബത്തിനൊപ്പമായിരുന്നു മെറിൻ താമസിച്ചിരുന്നത്. ഫിലിപ്പിൽനിന്ന് ഭീഷണിയുള്ളതായി മെറിൻ പറഞ്ഞിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.