കോട്ടയം: റബർ ഷീറ്റിൻെറ ലഭ്യത കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ വില ഉയരുന്നു. ഒരാഴ്ചക്കുള്ളിൽ കിലോക്ക് ഏഴു രൂപയാണ് വർധിച്ചത്. ആർ.എസ്.എസ് നാലാം ഗ്രേഡിന് കിലോക്ക് 132 രൂപയും അഞ്ചാം ഗ്രേഡിന് 128 രൂപയുമാണ് ബുധനാഴ്ച റബർ ബോർഡ് വില. ലോക്ഡൗണിനു പിന്നാലെ റബർ വില വലിയതോതിൽ കുറഞ്ഞിരുന്നെങ്കിലും മഴ കനത്തതോടെ ഉൽപാദനത്തിൽ വലിയതോതിൽ കുറവുണ്ടായി. ഇതാണിപ്പോൾ വില ഉയരാൻ പ്രധാന കാരണം. കോവിഡിനെത്തുടർന്ന് നല്ലൊരു ശതമാനം കർഷകരും ഇത്തവണ റെയിൻ ഗാർഡിങ് നടത്തിയിരുന്നില്ല. ഇതും ഉൽപാദനത്തിൽ പ്രതിഫലിച്ചു. മഴ മാറിയാൽ മാത്രമേ ഇനി വലിയതോതിൽ ഷീറ്റ് വിപണിയിലേക്ക് എത്തൂ. ഇതോടെ ഉയർന്ന വില നൽകി ടയർ കമ്പനികൾ റബർ വാങ്ങാൻ ആരംഭിച്ചതാണ് വിലയിൽ ഉണർവുണ്ടാക്കിയത്. റബർ ഇറക്കുമതി കുറഞ്ഞതും ഷീറ്റ് റബറിന് ഗുണമായി. കോവിഡിനുമുമ്പ് ഇറക്കുമതി ചെയ്ത റബർ വിവിധ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്. കോവിഡ് മൂലം പുതിയതായി ഇറക്കുമതിക്ക് കഴിയുന്നുമില്ല. ലോക്ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ വാഹനക്കമ്പനികൾ കൂടുതലായി ടയർ വാങ്ങുന്നുണ്ട്. ഇത് ഉൽപാദനം വർധിപ്പിക്കാൻ ടയർ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. കോവിഡ് വീണ്ടും ഫാക്ടറികളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാമെന്ന ആശങ്കയിൽ ടയർ ഉൽപാദനം പരമാവധി ഉയർത്തിയിരിക്കുകയാണ്. ഇത് റബർ വില ഇനിയും ഉയരാൻ കാരണമാകുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. അതിനിടെ, ലാറ്റക്സിനും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. കോവിഡ് ചികിത്സക്കായി കൈയുറ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ നിർമിക്കാൻ മലേഷ്യ വൻതോതിൽ ലാറ്റക്സ് വാങ്ങുന്നുണ്ട്. തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് മലേഷ്യൻ കമ്പനികൾ റബർ ലാറ്റക്സ് വാങ്ങിയിരുന്നത്. മഴ മൂലം തായ്‌ലൻഡിലെ ഉൽപാദനം കുറഞ്ഞു. വിലയുടെ പേരിൽ വിയറ്റ്നാം റബർ ലഭ്യതയും കുറഞ്ഞു. ഇതാണ് മലേഷ്യൻ കമ്പനികൾ ഇന്ത്യൻ വിപണിയിലേക്ക് വരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.