ജനവാസമേഖലയില്‍ കാട്ടുപോത്തുകൾ ; നാട് ഭീതിയുടെ നിഴലില്‍

അഞ്ചല്‍: ജനവാസമേഖലയിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെയിറങ്ങുന്നത് പതിവായതോടെ നാട്ടുകാർ ഭീതിയിൽ. മലയോരപ്രദേശമായ ചണ്ണപ്പേട്ട, ആനക്കുളം, കോടന്നൂർ, മൂർത്തിക്കാവ് എന്നിവിടങ്ങളിലാണ് കാട്ടുപോത്തുകൾ കൂട്ടമായി വിഹരിക്കുന്നത്. കഴിഞ്ഞദിവസം പ്രദേശവാസിയായ വയോധിക കാട്ടുപോത്തുകൾക്ക് മുന്നിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒറ്റക്ക് സഞ്ചരിക്കാൻ പറ്റാത്തതിനാൽ നാട്ടുകാർ ഇപ്പോൾ കൂട്ടമായാണ് പുറത്തിറങ്ങി നടക്കുന്നത്.

കാട്ടുപന്നി, കുരങ്ങ്, മയില്‍, മലയണ്ണാന്‍ എന്നിവയെക്കൂടാതെയാണ് ഇപ്പോൾ കാട്ടുപോത്തുകളും ഭീഷണിയായിരിക്കുന്നത്. കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും ഭയമാണെന്ന് മാതാപിതാക്കള്‍ പറയുന്നു. പാതയില്‍ ചിലയിടത്ത് തെരുവ് വിളക്കുകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. ഇതും രാത്രികാലങ്ങളില്‍ ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ചണ്ണപ്പേട്ട എണ്ണപ്പനത്തോട്ടത്തിനോട് ചേർന്നുള്ള ജനവാസ മേഖലയിലാണ് കാട്ടുപോത്തുകള്‍ തമ്പടിച്ചിരിക്കുന്നത്. വനം വകുപ്പധികൃതർ സ്വീകരിച്ചിട്ടുള്ള പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മനുഷ്യജീവനുതന്നെ ഭീഷണിയായി മാറിയ കാട്ടുപോത്തുകളെ എത്രയും പെട്ടെന്ന് പ്രദേശത്തുനിന്ന് തുരത്തിയോടിക്കാനുള്ള നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Wild buffaloes in residential areas; the town is in the shadow of fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.