അഞ്ചൽ: പാതയോരങ്ങളിൽ കെ.എസ്.ടി.പി സ്ഥാപിച്ച സോളാർ വിളക്കുകളുടെ ബാറ്ററി മോഷ്ടിച്ചു കടത്തുന്ന സംഘത്തിലെ രണ്ടുപേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി സ്വദേശി ശിവകുമാർ (30), നെയ്യാറ്റിൻകര ആറയൂർ സൗമ്യ വിഹാറിൽ കൃഷ്ണൻകുട്ടി (45) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയൂർ-നിലമേൽ റൂട്ടിൽ രാത്രികാല പട്രോളിങ് നടത്തിയ ഹൈവേ പൊലീസ് കത്താതെ കിടന്ന സോളാർ ലൈറ്റിന് സമീപമെത്തി പരിശോധിച്ചപ്പോൾ ബോക്സ് ബാറ്ററിയില്ലാതെ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടു.
ഉടൻതന്നെ റൂട്ടിലെ ഏതാനും സോളാർ ലൈറ്റുകൾകൂടി പരിശോധിച്ചു. അതിലെയും ബാറ്ററികളില്ലെന്ന് മനസ്സിലായതോടെ വിവരം കൊല്ലം റൂറൽ പൊലീസിനെ അറിയിച്ചു. റൂറൽ പൊലീസ് വിവരം എല്ലാ പൊലീസ് വാഹനങ്ങളിലേക്കും വയർലെസ് സന്ദേശമെത്തിച്ചു.
പുലർച്ച മൂന്നോടെ കല്ലുവാതുക്കലിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട പെട്ടി ഓട്ടോ പാരിപ്പള്ളി പൊലീസ് തടഞ്ഞുവെച്ച് ചടയമംഗലം പൊലീസിന് കൈമാറി. ഡ്രൈവർ ശിവകുമാറിനെ ചോദ്യം ചെയ്തപ്പോൾ ബാറ്ററി മോഷണം നടത്തിയതാണെന്ന് സമ്മതിക്കുകയും സംഘത്തിൽപെട്ടവരുടെ വിവരങ്ങൾ നൽകുകയും ചെയ്തു. ഇതിനെതുടർന്നാണ് മോഷ്ടിക്കപ്പെടുന്ന ബാറ്ററികൾ വാങ്ങി വിൽക്കുന്ന ആളായ കൃഷ്ണൻകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കല്ലുവാതുക്കൽ ചിറക്കരയിൽ ആക്രിക്കച്ചവടം നടത്തുന്നയാളാണ് കൃഷ്ണൻകുട്ടി. ശിവകുമാർ തമിഴ്നാട്ടിലെ കൊലപാതകക്കേസിൽ പ്രതിയായിട്ടുള്ള ആളാണെന്നും ഇവരുടെ സംഘത്തിൽപെട്ട മറ്റംഗങ്ങളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ചടയമംഗലം പൊലീസ് പറഞ്ഞു. എസ്.ഐ ശരത്ലാൽ, ഗ്രേഡ് എസ്.ഐ ദിലീപ് കുമാർ, സി.പി.ഒമാരായ സനൽ, അനീഷ്, ജംഷീദ്, നവാസ്, ഹോം ഗാർഡ് സുരേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.