വീടുകളിൽ ബ്ലേഡ് പലിശക്കാരുടെ കുത്തിയിരുപ്പ് ഭീഷണി

അഞ്ചൽ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വീടുകളിൽ കയറിയിറങ്ങിയുള്ള പിരിവുകളും മറ്റും ഒഴിവാക്കണമെന്നുള്ള അധികൃതരുടെ നിർദേശങ്ങൾ കാറ്റിൽ പറത്തിയും ബ്ലേഡ് കമ്പനി ഇടനിലക്കാർ ഇടപാടുകാരുടെ വീടുകളിൽ കുത്തിയിരുപ്പ് നടത്തി ഭീഷണപ്പെടുത്തുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസം ഇടയം മൈനിക്കോട് പട്ടികജാതി കോളനിയിലെ ഏതാനും വീടുകളിലാണ് ഇത്തരം സംഭവം അരങ്ങേറിയത്.

കുടുംബശ്രീ അയൽക്കൂട്ടം മാതൃകയിൽ രൂപവത്​കരിക്കപ്പെട്ടിട്ടുള്ള ഗ്രൂപ്പുകൾ മുഖേന ബ്ലേഡ് പലിശക്കമ്പനികൾ നൽകിയിട്ടുള്ള തിരിച്ചടവ് മുടങ്ങിയവരുടെ വീടുകളിലാണ് ഇവർ എത്തുന്നത്. രാവിലെ വീടുകളിൽ നിന്നും ആൾക്കാർ പുറത്ത് പോകുന്നതിനും മുന്നേ എത്തുന്ന രണ്ടും മൂന്നും പേരടങ്ങുന്ന സംഘങ്ങൾ വീടുകളിൽ അതിക്രമിച്ചുകയറി ഇരുപ്പുറപ്പിച്ചുകൊണ്ട് പണവും കൊണ്ടേ തിരിച്ച് പോകൂവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണത്രേ.

നേരത്തേ പല ആവശ്യങ്ങൾക്കായി ബ്ലേഡ് കമ്പനിയുടെ പണം നിരവധി പേർ വാങ്ങിയിട്ടുണ്ട്​. സമ്പൂർണ ലോക്ഡൗണും കണ്ടെയ്ൻമെൻറ്​ സോണും ഒക്കെ വന്നതോടെ തൊഴിലില്ലാതെ വരികയും വായ്പ തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെയാണ് പലരും കടക്കെണിയിലായത്.

പലിശക്കാർ വീട്ടിൽ കയറിയിരിക്കുന്നതിനാൽ ജോലിക്ക് പോകുന്നതിനും മറ്റും സാധിക്കാതെ വരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവർത്തകർ മധ്യസ്ഥ ചർച്ച നടത്തിയിട്ടും ബ്ലേഡുകാർ വഴങ്ങിയില്ല. മുടക്കം വരുത്തിയ കാലത്തെ പലിശയും കൂട്ടുപലിശയും ആവശ്യപ്പെട്ടാണ് ഇവർ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നത്.

പൊതുപ്രവർത്തകർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് ഫോൺ വഴി ഇവരോട് വീട്ടിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടതിനാലാണ് ബ്ലേഡുകാർ ഒഴിഞ്ഞുപോയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസി​െൻറ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Tags:    
News Summary - threatning from blade mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.