റേഷൻ വിതരണം: ഒരു ദിവസവും 26 ശതമാനവും ബാക്കി

കൊല്ലം: ജനുവരിയിലെ റേഷൻ വിതരണത്തിന് തിങ്കളാഴ്ച ഒരു ദിവസം മാത്രം ശേഷിക്കെ, ജില്ലയിൽ റേഷൻ വാങ്ങാൻ ബാക്കിയുള്ളത് 26 ശതമാനം കാർഡ് ഉടമകൾ. ആകെ 776418 കാർഡുകളാണ് ജില്ലയിലുള്ളത്. ശനിയാഴ്ച വൈകീട്ട് വരെയുള്ള കണക്ക് പ്രകാരം 575296 കാർഡുകൾക്കാണ് റേഷൻ വിതരണം ചെയ്തത്. 201122 കാർഡുകളാണ് ഇനിയും റേഷൻ വാങ്ങാൻ ബാക്കിയുള്ളത്. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കുകളാണ് വിതരണത്തിൽ പിന്നാക്കം പോയത്. ജനുവരി 28 ആയതോടെയാണ് ഇവിടങ്ങളിൽ കാര്യങ്ങൾ കുറച്ചെങ്കിലും സുഗമമായത്. മറ്റ് താലൂക്കുകളിൽ മികച്ച രീതിയിലാണ് വിതരണം നടന്നത്. ജില്ലയിലെ റേഷൻ വിതരണം പ്രതിസന്ധിയിലാകാൻ കാരണം ഇപോസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. ഇപോസ് പ്രതിസന്ധി കാരണം ചില ദിവസങ്ങളിൽ തടസ്സം നേരിട്ടെങ്കിലും പകരം സംവിധാനം ഒരുക്കിയതോടെ കാര്യങ്ങൾ സുഗമമായി. എന്നാൽ, പലയിടത്തും കടകളിൽ സാധനങ്ങൾ എത്താത്തതാണ് വ്യാപാരികളെ കുഴക്കിയത്. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കുകളിൽ നേരിട്ട പ്രശ്നവും ഇതാണ്. എഫ്.സി.ഐ ഗോഡൗണുകളിലെ തൊഴിലാളി തർക്കവുമായി ബന്ധപ്പെട്ട് ചരക്കുനീക്കം പ്രതിസന്ധിയിലായതാണ് കടകളിൽ സമയത്തിന് റേഷൻ സാധനങ്ങളെത്താത്ത സ്ഥിതിയിലേക്ക് നയിച്ചത്. ഈ പ്രശ്നം പരിഗണിച്ച് മൂന്ന് താലൂക്കുകളിൽ ജനുവരി റേഷൻ അടുത്ത മാസം തുടക്കത്തിലും നൽകാൻ അനുവദിക്കണമെന്ന് സർക്കാറിനോട് അഭ്യർഥിച്ചിരിക്കുകയാണ് വ്യാപാരികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.