ദേശീയപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

ചവറ: ദേശീയപാതയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ മൈലക്കാട് സ്വദേശികളായ ഭര്‍ത്താവ് ജേക്കബ് സ്റ്റീഫന്‍ (29), ഭാര്യ അക്ഷയ (24) ഇവരുടെ മകള്‍ അമേയ (ഒന്ന്) ബസിലുണ്ടായിരുന്ന യാത്രക്കാരായ അരിനല്ലൂര്‍ സ്വദേശി രാജു (65), പന്മന സ്വദേശി ഷിജിന (22), ചവറ സ്വദേശികളായ അബ്ദുൽ നാസര്‍ (60), ഗായത്രി (24) വര്‍ഗീസ് (60), അഷ്ടമുടി സ്വദേശി അലക്‌സ (18), പുത്തന്‍ തുറ സ്വദേശികളായ അര്‍ഷ (22), ഷൈബു (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നീണ്ടകര പരിമണത്തിനു സമീപം വ്യാഴാഴ്ച 3.30 ഓടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന്​ ചവറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കരുനാഗപ്പള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ബസിന്‍റെ അടിയിലേക്ക് ഇടിച്ചു കയറി. ഉടന്‍ തന്നെ സമീപത്തുള്ളവരും ചവറ സി.ഐ ബിപിന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ച് അപകടത്തില്‍പെട്ടവരെ പുറത്തെടുക്കുകയായിരുന്നു. ഇവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ചവറ അഗ്‌നി രക്ഷാ സേനയെത്തി സേനയുടെ വാഹനത്തില്‍ കാര്‍ നാട്ടുകാരുടെ സഹായത്തോടെ കെട്ടിവലിച്ച് ദേശീയപാതയില്‍ നിന്ന്​ ഗതാഗത തടസ്സം ഒഴിവാക്കി വശത്തേക്ക് മാറ്റിയിട്ടു. അപകടത്തെ തുടര്‍ന്ന് കുറച്ച് സമയം ഗതാഗതം സ്തംഭിച്ചു. അഗ്​നി രക്ഷാ സേന ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, എസ്. ശ്യാം കുമാര്‍, ഗോപകുമാര്‍, അനൂപ് ബാബു, ബിജു, അനില്‍ റോയി, മുഹമ്മദ് സാജിദ് എന്നിവര്‍ ഏറെ പണിപ്പെട്ടാണ് കാര്‍ നീക്കിയത്. ബസ് പെട്ടെന്ന് നിര്‍ത്തിയതിനാല്‍ കമ്പികളില്‍ തലയിടിച്ചാണ് ബസ് യാത്രക്കാര്‍ക്ക് പലര്‍ക്കും പരിക്കേറ്റത്. ഇതില്‍ ഷൈബു, വര്‍ഗീസ് എന്നിവര്‍ക്ക് ഗഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവര്‍ ജില്ല ആശുപത്രിയിലും നീണ്ടകര താലൂക്കാശുപത്രിയിലും ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.