കൊറിയർ വഴി സ്വർണമെത്തിച്ച് മോഷണം നടത്തിയ കൊറിയർ ജീവനക്കാരൻ പിടിയിൽ

ആലുവ: വ്യാജ വിലാസം നിർമ്മിച്ച് കൊറിയർ വഴി സ്വർണമെത്തിച്ച് മോഷണം നടത്തിയ കൊറിയർ ജീവനക്കാരൻ പിടിയിൽ. കണ്ണൂർ അഴീക്കോട് പള്ളിക്ക് സമീപം പി.സി ലൈൻ വീട്ടിൽ സന്ദീപാണ് (31) ആലുവ പൊലീസിൻറെ പിടിയിലായത്.

ആലുവ തായിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന ഡൽഹി വെറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊറിയർ സ്‌ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ഇയാൾ. വ്യാജ വിലാസം നിർമ്മിച്ച് അതിലേക്ക് സ്വർണം ഓർഡർ ചെയ്ത് വരുത്തുകയും കമ്പനി അയച്ച പാക്കറ്റ് എത്തുമ്പോൾ ഇയാൾ പായ്ക്കറ്റ് തുറന്ന് സ്വർണം എടുക്കുകയും ചെയ്യും.

തുടർന്ന് കവർ ഒട്ടിച്ചശേഷം അഡ്രസിൽ ആളില്ലെന്നു പറഞ്ഞ് തിരിച്ചയക്കും. അങ്ങനെ തിരിച്ചത്തിയ പായ്ക്കറ്റുകൾ ബംഗളുരുവിലെ കമ്പനി സ്ക്കാൻ ചെയ്തപ്പോഴാണ് പായ്ക്കറ്റിനകത്ത് സ്വർണം ഇല്ലെന്ന് മനസിലായത്. തുടർന്ന് ആലുവ ഈസ്‌റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിൻറെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജി.വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ആറു ലക്ഷത്തോളം രൂപയുടെ പത്ത് സ്വർണ ഉരുപ്പടികളാണ് മോഷ്ടിച്ചത്. സംഭവം നടന്ന ശേഷം സന്ദീപ് ഒളിവിലായിരുന്നു. ഇൻസ്പെക്ടർ പി.എസ്.രാജേഷ്, എസ്.ഐ വി.കെ.രവി, എ.എസ്‌.ഐമാരായ ബിജു, എം.കെ.ഇക്ബാൽ, സി.പി.ഒ. ദിലീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.