ആലുവ: ഡ്രൈവർ ഗോപി വധക്കേസ് തെളിയിക്കുന്നതിന് നീണ്ടകാലം പ്രവർത്തിച്ചതടക്കം നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ ബാലസുബ്രഹ്മണ്യൻ. നാട്ടുകാർ ബാലൻ ചേട്ടൻ എന്ന് വിളിക്കുന്ന ബാലസുബ്രഹ്മണ്യൻ എന്നും ആലുവക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുമ്പിലുണ്ടായിരുന്നു.
1991 സെപ്റ്റംബറിൽ നാഗ്പുരിൽ റെയിൽവേ ടാക്സി ഡ്രൈവർ ഗോപി കൊല്ലപ്പെട്ട കേസിൽ പ്രതികളെ രണ്ട് പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനുശേഷം വെളിച്ചത്ത് കൊണ്ടുവന്നതാണ് ബാലസുബ്രഹ്മണ്യെൻറ വലിയ നേട്ടം. അതിനായി ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വറിൽ നിരാഹാരം, പ്രതിഷേധ സമരങ്ങൾ, ദേശീയപാത തടയൽ എന്നീ സമരമാർഗങ്ങൾ നടത്തിയിരുന്നു. 2001ലാണ് സി.ബി.ഐ കേസെടുക്കാൻ തയാറായത്.
ആലുവയിൽനിന്ന് ടാക്സി ഓട്ടംവിളിച്ച് കൊണ്ടുപോയ പ്രതികൾ ഗോപിയെ കൊന്നശേഷം ചിഞ്ച് ഭുവൻ എന്ന സ്ഥലത്തെ കിണറ്റിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. 2011ലാണ് ഡ്രൈവർ വധക്കേസിലെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടത്. ഡ്രൈവർ ഗോപിയുടെ മകൾ ആലുവ നഗരസഭയുടെ ചെയർപേഴ്സനായത് മറ്റൊരു ചരിത്രം.
ആലുവ നഗരത്തിൽ ബസുകൾ നഗരംചുറ്റിയ ശേഷമേ മുനിസിപ്പൽ സ്റ്റാൻഡിൽ പ്രവേശിക്കാവൂവെന്ന ഗതാഗതനിയമം ആവിഷ്കരിച്ചത് 30 വർഷം മുമ്പ് ബാലെൻറ സമരത്തെ തുടർന്നാണ്. അതുവരെ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ബസ് സ്റ്റാൻഡിൽനിന്നാണ് ബസുകൾ പുറപ്പെട്ടിരുന്നത്. ദേശീയപാതയോട് ചേർന്ന് പുതിയ സ്റ്റാൻഡ് വന്നപ്പോൾ ബസുകൾ നേരിട്ട് പ്രവേശിക്കുന്ന സംവിധാനമാണ് നടപ്പാക്കിയത്. ഇതിനെതിരെ നടത്തിയ നിരാഹാരസമരം ഒരുമാസം നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.