തട്ടിപ്പ് നടത്തിയ പ്രതിയുടെ സി.സി.ടി.വി ദൃശ്യം
ഉദുമ: പൊലീസുകാരനെന്ന് ചമഞ്ഞ് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാതെ യുവാവ് മുങ്ങിയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉദുമ റെയില്‍വേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയില്‍ കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു തട്ടിപ്പ് നടന്നത്. ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ അഖില്‍രാജ് ആണെന്ന് പരിചയപ്പെടുത്തി ഉച്ചക്ക് ഒരുമണിയോടെ ഇയാള്‍ ജ്വല്ലറിയില്‍ എത്തിയത്. കൊല്ലം സ്വദേശിയാണെന്നും ഏഴുമാസമായി ബേക്കല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുകയാണെന്നും ജ്വല്ലറി ഉടമ ഗണേശനോട് പറഞ്ഞു. ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുകള്‍ കൂടി പറഞ്ഞതോടെ പ്രതിയെ വിശ്വാസത്തിലെടുത്ത ജ്വല്ലറി ഉടമ സ്വര്‍ണം നല്‍കുകയായിരുന്നു.
കൈ ചെയിന്‍, മോതിരം എന്നിവ വാങ്ങി 1,29,500 രൂപ അക്കൗണ്ടിലേക്ക് അയച്ച മെസേജ് ജ്വല്ലറി ഉടമയെ കാണിച്ച് സ്വര്‍ണവുമായി ഇയാള്‍ പോകുകയായിരുന്നു. പിന്നീട് വൈകീട്ട് നാലിന് വീണ്ടും തിരിച്ചെത്തി ഭാര്യാ സഹോദരന് സമ്മാനമായി നല്‍കാനാണെന്ന് പറഞ്ഞു ഒരു കൈചെയിന് കൂടി വാങ്ങുകയായിരുന്നു. ഇതിന്റെ തുകയായ 1,31,000 രൂപ അക്കൗണ്ടില്‍ അയച്ചതിന്റെ മെസേജ് ജ്വല്ലറി ഉടമക്ക് കാണിച്ച് ഇയാള്‍ പോകുകയായിരുന്നു. പിന്നീട് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ തുക അക്കൗണ്ടില്‍ എത്താത്തിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് എത്തി സി.സി ടി.വി പരിശോധിച്ചപ്പോളാണ് പ്രതി സ്ഥിരം തട്ടിപ്പുവീരനായ മനുവാണെന്ന് മനസ്സിലായത്. 2,60,500 രൂപ വിലമതിക്കുന്ന 16.200 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് തട്ടിപ്പുകാരന്‍ കൊണ്ടുപോയത്. പ്രതിയായ മനുവിനെ കണ്ടെത്താനായി ബേക്കല്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.