നീലേശ്വരം: ആത്മരക്ഷാർഥം ഓടിക്കയറിയ തെങ്ങിൻ മുകളിൽ നാലു ദിവസം കുടുങ്ങി, വിശന്നുവലഞ്ഞ പൂച്ചക്ക് ഒടുവിൽ കാഞ്ഞങ്ങാട് ഫയർഫോഴ്സ് രക്ഷകരായി. അയൽവീട്ടിലെ വളർത്തുപട്ടി ആക്രമിക്കാൻ മുതിർന്നപ്പോൾ പടിഞ്ഞാറ്റംകൊഴുവലിലെ പി. കുട്ടൻ നായരുടെ വീട്ടുമുറ്റത്തെ തെങ്ങിൽ പൂച്ച ഓടിക്കയറുകയായിരുന്നു.
ഇറങ്ങാനാവാതെ കരച്ചിൽ തുടങ്ങിയ പൂച്ചയെ രക്ഷപ്പെടുത്താൻ ആദ്യദിനംതന്നെ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും അക്രമ സ്വഭാവം കാണിച്ചതിനാൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട്, കാഞ്ഞങ്ങാട് അഗ്നി രക്ഷസേനയെ നാട്ടുകാർ അറിയിച്ചുവെങ്കിലും ഉപകരണമില്ലെന്നായിരുന്നു മറുപടി. നാലുദിവസം ആഹാരം കഴിക്കാതെ വിശന്നുവലഞ്ഞ പൂച്ചയുടെ കരച്ചിൽ അസഹ്യമായപ്പോൾ പടിഞ്ഞാറ്റംകൊഴുവലിലെ പി. മണികണ്ഠൻ നായർ വീണ്ടും കാഞ്ഞങ്ങാട് അഗ്നിശമന സേനയുമായി ബന്ധപ്പെട്ടു. കാര്യത്തിെൻറ ഗൗരവം മനസ്സിലാക്കിയ അധികൃതർ ബുധനാഴ്ച രാവിലെ 11 മണിക്കെത്തി സാഹസികമായാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.
ചുവട്ടിൽ വലവിരിച്ച്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ഷിജു തെങ്ങിൽ കയറി പൂച്ചയെ തള്ളിയിടുകയായിരുന്നു. പരിക്കൊന്നും കൂടാതെ പൂച്ച താഴെയെത്തി. ഫയർഫോഴ്സ് സീനിയർ ഓഫിസർ പി.കെ. ബാബുരാജ്, സഹപ്രവർത്തകരായ സന്തോഷ്, കൃഷ്ണരാജ്, വിനീത്, ലത്തീഷ്, രമേശൻ എന്നിവർ രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.