സ്ത്രീകള്‍ക്കു നേരെ അതിക്രമം; പരാതി പരിഹാരത്തിന് 'ഷീ ബോക്‌സ്'

കണ്ണൂര്‍: തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതിെൻറ ഭാഗമായി പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ഷീ ബോക്‌സ് (സെക്ഷ്വല്‍ ഹരാസ്‌മെൻറ് ഇലക്ട്രോണിക് -ബോക്‌സ്) വെബ് പോര്‍ട്ടൽ പ്രവർത്തനം സജീവമാക്കാൻ സംസ്ഥാന സർക്കാർ നീക്കം.

വനിത ശിശു വികസന വകുപ്പി‍െൻറ കീഴിലാണ് പോർട്ടൽ പ്രവർത്തനം കാര്യക്ഷമമാക്കുക. സ്ത്രീകള്‍ക്കു േനെരയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തിലും കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ടെത്തി പരാതികള്‍ നല്‍കാന്‍ പ്രയാസമുള്ളതിനാലുമാണ് ഇത്തരമൊരു സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നത്.

2017 മുതൽ കേന്ദ്ര സർക്കാറി‍െൻറ നിയന്ത്രണത്തിൽ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവിലുണ്ടെങ്കിലും പലര്‍ക്കും അറിയില്ല. സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്കും വീട്ടുജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും http://www.shebox.nic.in എന്ന വിലാസത്തിലെ ഷീ ബോക്‌സിലൂടെ പരാതികള്‍ ഒാൺലൈനായി സമര്‍പ്പിക്കാനാവും.

ബന്ധപ്പെട്ട ഓഫിസിലെയോ സ്ഥാപനത്തിലെയോ ആഭ്യന്തര പരാതി കമ്മിറ്റിയിലും ലോക്കല്‍ പരാതി കമ്മിറ്റിയിലും പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാത്തവര്‍ക്കും ഇൗ സംവിധാനത്തിലൂടെ വീണ്ടും പരാതി നല്‍കാം. പരാതികള്‍ അതത് ജില്ല വനിതാ ശിശുവികസന ഓഫിസര്‍ എല്ലാ ആഴ്ചയും കൃത്യമായി പരിശോധിക്കുകയും തുടര്‍നടപടി സ്വീകരിച്ച ശേഷം സംസ്ഥാന നോഡല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറാനുമാണ് ആദ്യഘട്ടത്തിലെ തീരുമാനം.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യത്യസ്ത ഷീ ബോക്‌സ് ലോഗിന്‍ അക്കൗണ്ടാണ് ക്രമീകരിക്കുക. ജില്ലയിലെ അതത് ഓഫിസര്‍മാര്‍ക്കു നേരിട്ട് പരാതികള്‍ മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. എല്ലാ സർക്കാർ ഒാഫിസുകളിലും പ്രധാന സ്വകാര്യ സ്ഥാപനങ്ങളിലും ബോധവത്കരണ ബോർഡുകൾ ഉടൻ സ്ഥാപിക്കും.

നിലവിൽ വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന അതിക്രമം സംബന്ധിച്ച പരാതികൾ വനിത -മനുഷ്യാവകാശ കമീഷനുകളിലാണ് ലഭിക്കുന്നത്. പരാതികളിൽ നടപടികൾ വേഗത്തിലാക്കാനാണ് പോർട്ടൽ പ്രവർത്തനം സജീവമാക്കാൻ തീരുമാനിച്ചതെന്ന് വനിത ശിശു വികസന വകുപ്പ് കണ്ണൂർ ജില്ല ഇൻ ചാർജ് പി. സുലജ പറഞ്ഞു. ഒാൺലൈനിലൂടെ നൽകുന്ന പരാതികൾ വ്യാജമാണെന്ന് തെളിഞ്ഞാൽ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാനും സംവിധാനമുണ്ടാകുമെന്നും അവർ വ്യക്തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.