തലശ്ശേരി: വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോ തടഞ്ഞ് ഡ്രൈവറായ ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒമ്പത് സി.പി.എം പ്രവർത്തകരെ വിവിധ വകുപ്പുകളിലായി 15 വർഷം തടവിനും 28,000 രൂപ വീതം പിഴയടക്കാനും തലശ്ശേരി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചു.
ബി.ജെ.പി പ്രവർത്തകരായ അണിയാരത്തെ ഇളയടത്ത് താഴെ കുനിയിൽ ഇ.കെ. ബിജുവിനെ (36) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. 2016 മാർച്ച് എട്ടിന് രാവിലെ 8.20 നാണ് കേസിനാസ്പദമായ സംഭവം.
സി.പി.എം പ്രവർത്തകരായ പെരിങ്ങളത്തെ മഠത്തിൽപൊയിൽ നിഖിൽ (30), പന്ന്യന്നൂരിലെ കൈതയുള്ള പറമ്പത്ത് കെ.പി. ആദർശ് (31), മേനപ്രത്തെ നിർമാല്യത്തിൽ വിജേഷ് (39), പന്ന്യന്നൂരിലെ കിഴക്കെ പറമ്പത്ത് ശ്രീരാഗ് (29), പന്ന്യന്നൂരിലെ പുളിഞ്ഞോളിൽ കെ.പി. സൂരജ് (35), കരിയാട് അനന്തപുരത്തിൽ മിഥുൻ (35), പന്ന്യന്നൂരിലെ പുല്ലായി കണ്ടിയിൽ ഹൗസിൽ ഒ.പി. ദിലീഷ് (32), പെരിങ്ങളത്തെ കരുപുള്ളിമാന്റവിട കെ.പി. സനൽ (37), പന്ന്യന്നൂരിലെ കൈതയുള്ള പറമ്പത്ത് അനീഷ് (39) എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രതികൾ പിഴയടച്ചാൽ സംഖ്യ വധശ്രമത്തിനിരയായ ബിജുവിന് നൽകണം. പ്രോസിക്യൂഷന് വേണ്ടി കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു. ചൊക്ലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാനൂർ പൊലീസ് ഇൻസ്പെക്ടർ കെ.എസ്. ഷാജിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.