തലശ്ശേരി: കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്ക് ധർമടം ഗവ.ബ്രണ്ണൻ കോളജിൽ വെള്ളിയാഴ്ച വേദിയുണരും. ഓഫ് സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച അവസാനിച്ചു. ഇനിയുള്ള മൂന്ന് ദിവസം രാഗ-താള-ലയ-ലാസ്യ ഭാവങ്ങളാൽ കലോത്സവ നഗരി കൂടുതൽ സജീവമാകും.
കണ്ണൂർ സർവകലാശാലക്ക് കീഴിലെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 107 കോളജുകളിൽനിന്നുള്ള മൂവായിരത്തിലേറെ മത്സരാർഥികൾ കലോത്സവത്തിൽ മാറ്റുരക്കും. ‘കലയുടെ കളിത്തൊട്ടിലിൽ കാലത്തിന്റെ കൈയൊപ്പ്’ എന്നതാണ് കലോത്സവത്തിന്റെ കാപ്ഷൻ.
സ്റ്റേജ് മത്സരങ്ങൾക്കായി നിരവധി വേദികളാണ് സജ്ജമാക്കിയത്. ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് സംസ്ഥാന ധന മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.15 വർഷങ്ങൾക്ക് ശേഷം ഇത്തവണ പരിഷ്കരിച്ച നിയമാവലിയിലാണ് മത്സരപരിപാടികൾ നടത്തുന്നത്.
ഗീതാഞ്ജലി, ഉജ്ജയിനി, ഒഥല്ലോ, അന്നകരേനീന, ഓടക്കുഴൽ, സാപിയൻസ്, സഫ്ദർ ഹാഷ്മി, ആൽക്കമിസ്റ്റ് തുടങ്ങിയ പേരുകളിൽ സജ്ജീകരിച്ച വേദികളിലാണ് സ്റ്റേജ് പരിപാടികൾ നടക്കുക. വിക്കി, ആർട്ടിക്കിൾ, കുറുങ്കഥ, മെഹന്തി, വട്ടപ്പാട്ട്, അറബനമുട്ട്, അക്രിലിക് പെയിന്റിങ്, ഷോർട്ട് ഫിലിം തുടങ്ങി 21 ഇനങ്ങൾ പുതിയതായി കലോത്സവത്തിൽ ഇത്തവണ ഉൾപ്പെടുത്തിയതാണ്. ഭരതനാട്യം, കുച്ചിപ്പുടി എന്നീ ഇനങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.