ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാധാന സമാപ്തി കണ്ണൂർ: കാതടപ്പിക്കുന്ന ബാൻഡ്മേളം, മുരൾച്ചയോടെ പായുന്ന ബൈക്കുകൾ, വെല്ലുവിളികളും ആക്രോശവും വേറെ... സാധാരണ കാണുന്ന ഒച്ചപ്പാടുകളും കോലാഹലങ്ങളുമില്ലാത്ത കൊട്ടിക്കലാശമാണ് ഇത്തവണ കടന്നുപോയത്. നാടും നഗരവും ഒരുപോലെ അച്ചടക്കം പാലിച്ച് പരസ്യപ്രചാരണം അവസാനിപ്പിച്ചു. സാധാരണ കണ്ടുശീലിച്ചതിൽനിന്ന് വ്യത്യസ്തമായ കൊട്ടിക്കലാശത്തിനാണ് കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻെറ വിലക്കിനെ തുടർന്നാണ് ഇത്തവണ കോളിളക്കങ്ങളുള്ള കൊട്ടിക്കലാശം രാഷ്ട്രീയ പാർട്ടികൾ വേണ്ടെന്നുവെച്ചത്. തെരഞ്ഞെടുപ്പിൻെറ ഭാഗമായി കഴിഞ്ഞദിവസം വിളിച്ചുചേർത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ല നേതാക്കളുടെ യോഗത്തില്‍ പ്രചാരണ കൊട്ടിക്കലാശം ഒഴിവാക്കാന്‍ ധാരണയായിരുന്നു. വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനായി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വാര്‍ഡ് പരിധിയില്‍ മാത്രം സഞ്ചരിക്കാനാണ് അനുവദിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിൽ കൊട്ടിക്കലാശ ദിവസം പൊതുജനങ്ങൾക്ക് പുറത്തിറങ്ങാനാവാത്തവിധം ഗ്രാമവും നഗരവുമെല്ലാം പ്രവർത്തകരെയും വാഹനങ്ങളെയും കൊണ്ട് നിറയാറുണ്ടായിരുന്നു. രാവിലെ മുതൽ ആവേശം പകരാൻ പാട്ടുവണ്ടികളും കൊടിയും ചിഹ്നവുമേന്തിയ പ്രവർത്തകരും റോഡുകൾ ൈകയടക്കാറുണ്ട്. കൊട്ടിക്കലാശത്തിന് മുന്നണികൾക്ക് പ്രത്യേകമിടങ്ങൾ പൊലീസ് അനുവദിക്കാറുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാവും മിക്കപ്പോഴും പ്രകടനങ്ങൾ. ഈ ദിവസങ്ങളിൽ ബസുകൾ നഗരത്തിന് പുറത്ത് സർവിസ് അവസാനിപ്പിക്കുകയോ ഓട്ടം നിർത്തുകയോ ആയിരുന്നു പതിവ്. പഞ്ചായത്ത്, താലൂക്ക്, ജില്ല കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന കൊട്ടിക്കലാശങ്ങളിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് പൊലീസിനും നേതൃത്വത്തിനും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്. കൊട്ടിക്കലാശത്തിനിടയിലെ സംഘർഷങ്ങളാണ് തെരഞ്ഞെടുപ്പിൻെറ ക്രമസമാധാന പ്രശ്നങ്ങളുടെ തുടക്കം. ശനിയാഴ്ച കണ്ണൂർ നഗരത്തിൽ വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു മുന്നണികളുടെ കൊട്ടിക്കലാശം. വാഹനങ്ങളും കോലാഹലങ്ങളും കുറവായിരുന്നു. തലശ്ശേരിയിൽ പൊലീസ് നിർദേശ പ്രകാരം നഗരത്തിലെ കൂട്ടമായ കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നു. അതത് വാർഡുകളുടെ അതിർത്തി വരുന്ന മേഖലകളിൽ ചുരുങ്ങിയ വാഹനങ്ങളിൽ പ്രവർത്തകരെത്തി. പയ്യന്നൂരിൽ ചെറു റോഡ്ഷോകളും ബൈക്ക് റാലിയുമായി കലാശക്കൊട്ട് ചുരുങ്ങി. ഇരിട്ടി അടക്കമുള്ള മലയോര മേഖലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മാത്രമായിരുന്നു കൊട്ടിക്കലാശം. പേരാവൂരിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ പ്രചാരണ പരിപാടികൾ അവസാനിച്ചു. പാനൂർ മേഖലയിൽ പ്രചാരണം വാർഡുകളിൽ ചെറു വാഹനജാഥ മാത്രമായി ഒതുങ്ങി. photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.