എടക്കാട്: എടക്കാട് ബസാറിൽ പണി പൂർത്തിയാക്കിയ അടിപ്പാതയുടെ ഒരുഭാഗത്തെ ടാറിങ് പൂർത്തിയായ ഉടനെ ബസാറിലൂടെ പോകുന്ന നിലവിലെ റോഡടച്ച് വാഹനങ്ങളെ പുതിയ റോഡ് വഴി കടത്തിവിട്ടതോടെയാണ് ബസാറിൽ ഇറങ്ങേണ്ട യാത്രക്കാർ ദുരിതത്തിലായത്. ബസിലെ യാത്രക്കാരെ അടിപ്പാതക്ക് മുകളിൽ ഇറക്കി വിട്ടതോടെ ഏതുവഴി പോകണമെന്നറിയാതെ യാത്രികർ നട്ടം തിരിഞ്ഞു.
പണി പൂർത്തിയാക്കാത്ത റോഡിലൂടെ എടക്കാട് പെട്രോൾ പമ്പ് മുതലാണ് വാഹനങ്ങളെ കടത്തിവിട്ടത്. ഇതിൽ പ്രതിഷേധിച്ച് പിന്നീട് വന്ന ബസുകളെ ഹൈവേയിൽ യാത്രക്കാർ തടഞ്ഞത് വാക്കുതർക്കത്തിനിടയാക്കി. കിഴക്ക് ഭാഗം സർവിസ് റോഡിന്റെ പണി തീർക്കാതെയും ദേശീയപാതയിൽ നിർമിച്ച അടിപ്പാതയുടെ ഇരുവശവും പൂർത്തിയാകും മുമ്പും ബസാറിലേക്കുള്ള റോഡ് അടച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് റോഡടച്ചത്. ഇതേ തുടർന്നുണ്ടായ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എടക്കാട് പൊലീസിൽ പരാതി നൽകുകയും ദേശീയപാത അതോറിറ്റി ഓഫിസിൽ വിഷയം ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരിക്കുകയാണ്. അടിയന്തരമായി പ്രശ്നം പരിഹരിച്ച് നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.