കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിത ഉത്സവമാകും

കേളകം: കൊട്ടിയൂര്‍ പഞ്ചായത്തും കൊട്ടിയൂര്‍ ദേവസ്വവും ഹരിത കേരള മിഷനുമായി സഹകരിച്ച് ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം ഹരിത ഉത്സവമാക്കി മാറ്റാന്‍ തീരുമാനിച്ചു. ദേവസ്വം ചെയര്‍മാന്റെ ചേംബറില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനായി ഒറ്റത്തവണ മാ​ത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്-ഡിസ്‌പോസബിള്‍ വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. ഒഴിവാക്കുന്ന പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ നിക്ഷേപിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും. ക്ഷേത്ര പരിസരത്ത് ജൈവ-അജൈവ മാലിന്യങ്ങള്‍ ഹരിതകർമസേനയെയും ശുചിത്വ തൊഴിലാളികളെയും ഉപയോഗിച്ച് അതത് ദിവസം ശേഖരിക്കും. പഞ്ചായത്ത് കവാടങ്ങളിലും ക്ഷേത്ര പരിസരത്തും സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. അജൈവ-ജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ക്ഷേത്ര പരിസരത്തെ കച്ചവടക്കാരില്‍നിന്നും യൂസര്‍ഫീ ഈടാക്കും. മാലിന്യം തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ മാലിന്യശേഖരണ തരംതിരിവ് പരിശീലനം നല്‍കും. ഇതിനായി സന്നദ്ധ സംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും സഹായം തേടും. അക്കരെ ക്ഷേത്രത്തിലേക്ക് ഒരു കാരണവശാലും പ്ലാസ്റ്റിക് കടത്തിവിടില്ല. പഞ്ചായത്ത് വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തും. യോഗത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.