ഹരിദാസൻ വധക്കേസ്‌: പ്രതികൾക്ക് ജാമ്യമില്ല

തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ (54) കാൽ വെട്ടിമാറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ നൽകിയ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ തള്ളി. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ആറുപേർ നൽകിയ ജാമ്യഹരജിയും ഒളിവിൽ കഴിയുന്ന ആർ.എസ്.എസ് പ്രാദേശിക നേതാവ് നിജിൽദാസ് നൽകിയ മുൻകൂർ ജാമ്യഹരജിയുമാണ് ജില്ല സെഷൻസ്‌ കോടതി തള്ളിയത്. ഹരജിയിൽ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് നടപടി. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദ-പ്രതിവാദങ്ങൾ ബുധനാഴ്ച പൂർത്തിയായിരുന്നു. പ്രതികൾക്കായി അഡ്വ. പി. പ്രേമരാജനും പ്രോസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാറുമാണ് ഹാജരായത്. പുന്നോലിലെ ചാലിക്കണ്ടി വീട്ടിൽ സി.കെ. അശ്വന്ത്‌, ചെള്ളത്ത്‌ കിഴക്കയിൽ അർജുൻ, ദീപക്‌ സദാനന്ദൻ, പുന്നോൽ സോപാനത്തിൽ കെ. അഭിമന്യു, മാഹി പന്തക്കൽ ശിവഗംഗയിൽ പി.കെ. ശരത്ത്‌, മാടപ്പീടികയിലെ ആത്മജ്‌ എസ്‌. അശോക്‌ എന്നിവരാണ് ജയിലിൽനിന്നും ജാമ്യഹരജി സമർപ്പിച്ചത്. സംഭവത്തിൽ ഇനിയും മൂന്നുപേരെ പിടികൂടാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.