ഓണക്കിറ്റിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കമ്പനികളെ വിലക്കിയതായി സപ്ലൈകോ മനുഷ്യാവകാശ കമീഷനെ അറിയിച്ചു

കണ്ണൂർ: പൊതുവിതരണ വകുപ്പ് ഇക്കഴിഞ്ഞ ഓണക്കാലത്ത് വിതരണം ചെയ്ത ഓണക്കിറ്റിൽ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ശർക്കരയും പപ്പടവും വിതരണം ചെയ്ത കമ്പനികളെ വിലക്കിയിട്ടുണ്ടെന്ന് സപ്ലൈകോ സി.എം.ഡി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ശർക്കര വിതരണം ചെയ്ത കമ്പനിയെ ഒരു വർഷത്തേക്കും പപ്പടം വിതരണം ചെയ്തവരെ മൂന്നു മാസവുമാണ് വിലക്കിയത്. ഈ കാലയളവിൽ ഇവരിൽനിന്നും സപ്ലൈകോ, സാധനങ്ങൾ വാങ്ങില്ല. ഇരു കമ്പനികളിൽനിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. 500 രൂപ വിലമതിക്കുന്ന ഓണക്കിറ്റ് നൽകുമെന്ന് വാഗ്ദാനം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 11 ഇനങ്ങൾ ഉൾപ്പെടുത്തണമെന്ന സർക്കാർ ഉത്തരവ് പാലിച്ചിട്ടുണ്ട്. 85 ലക്ഷം ഉപഭോക്താക്കൾക്ക് ഒരേ വിലയുള്ള ഒരേ ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ വാങ്ങിനൽകുന്നത് പ്രായോഗികമല്ല. പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതുകൊണ്ട് ശർക്കരയും പപ്പടവും കിറ്റിൽനിന്ന് ഒഴിവാക്കണമെന്ന സപ്ലൈകോയുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ശർക്കരയുടെ അളവിൽ കൂടുതലും കുറവും കണ്ടെത്തിയിരുന്നു. ഗുണനിലവാരം കുറഞ്ഞ ശർക്കരയും പപ്പടവും കിറ്റിൽനിന്ന് പിൻവലിക്കാൻ നിർദേശം നൽകിയിരുന്നു. ഗുണനിലവാരമില്ലാത്ത ശർക്കരയുടെ വില കമ്പനികൾക്ക് നൽകിയിട്ടില്ല. പപ്പടത്തിൽ ഭക്ഷ്യസുരക്ഷക്ക് വിരുദ്ധമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.