ഔഷധച്ചെടികളുടെ തോഴനായി ദാസേട്ടൻ

സൗജന്യമായി വിതരണം ചെയ്തത് ലക്ഷക്കണക്കിന് ഔഷധച്ചെടികൾ ചക്കരക്കല്ല്: പരിസ്ഥിതി പ്രവർത്തനങ്ങളിൽ വേറിട്ട വഴിയൊരുക്കി മാതൃകയാവുകയാണ് പെരളശ്ശേരി ചെറുമാവിലായി സ്വദേശി പി.വി. ദാസൻ. ഔഷധച്ചെടി പരിപാലന രംഗത്ത് ഇദ്ദേഹത്തിന്റെ സേവനം അനുഭവിച്ചറിയാത്ത വ്യക്തികളും സ്ഥാപനങ്ങളും കുറവാണ്. വീട്ടിനകവും പുറവും ഔഷധച്ചെടികൾ കൊണ്ട് സമ്പന്നമാണ്. പ്രബന്ധരചനയിൽ ഏർപ്പെട്ടവർ മുതൽ വിദ്യാർഥികൾ വരെ ദാസന്റെ വീട്ടിൽ ഔഷധച്ചെടികളുമായി ബന്ധപ്പെട്ട അറിവ് തേടിയെത്തുന്നുണ്ട്. അറിവിനൊപ്പം വീടുകളിലേക്ക് കൊണ്ടുപോകാൻ കൈനിറയെ ഔഷധച്ചെടികളും നൽകിയാണ് മടക്കി അയക്കാറ്. 10 ലക്ഷത്തോളം ഔഷധച്ചെടികളാണ് ദാസൻ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്തത്. ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി 3,500 ക്ലാസുകളും 1,500 ഫോട്ടോ പ്രദർശനവും നടത്തി. കണ്ണൂരിൽ നടന്ന സിനിമ ഫെസ്റ്റിലാണ് ഏറ്റവും ഒടുവിലായി ഫോട്ടോ പ്രദർശനം നടത്തിയത്. 750 വിവിധ തെയ്യങ്ങളുടെ ഫോട്ടോയും 300 ഔഷധച്ചെടികളെ പരിചയപ്പെടുത്തിയ ഫോട്ടോ പ്രദർശനവും ജൈവ വൈവിധ്യത്തിന്റെ 150 ഫോട്ടോയും പ്രദർശിപ്പിച്ചു. ഇതുവരെയായി അഞ്ചു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. മാവിലാക്കാവും ഐതിഹ്യങ്ങളും എന്ന പുസ്തകമാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചത്. മലബാറിലെ തെയ്യ ക്കാഴ്ചകൾ, ഇലയറിവുകൾ, ഔഷധസസ്യങ്ങളും നാട്ടറിവുകളും ഒന്നും രണ്ടും ഭാഗങ്ങൾ ഇവ ലൈബ്രറി കൗൺസിൽ വായന പുസ്തകമായി തിരഞ്ഞെടുക്കുകയുണ്ടായി. 2021 ലെ സരോജിനി -ദാമോദരൻ പരിസ്ഥിതി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചു. പിണറായി സർവിസ് സഹകരണ ബാങ്കിൽ നിന്നും 30 വർഷത്തെ സേവനത്തിനു ശേഷം അസി. സെക്രട്ടറിയായി വിരമിച്ച പി.വി. ദാസൻ മൂന്നു പെരിയക്കടുത്ത് ചെറുമാവിലായി സുധീഷ് റോഡിൽ അക്ഷരയിലാണ് താമസം. ചെറുമാവിലായി എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറിയായി പ്രവർത്തിക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനാണ്. റിട്ട: അധ്യാപിക കെ.വി. ലീനകുമാരിയാണ് ഭാര്യ. ദിൽനാദാസ്, സിംനാദാസ് എന്നിവർ മക്കളും അഡ്വ. കെ. അജിത്ത് കുമാർ മരുമകനുമാണ്. CKL:Daasan: ദാസൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.