വിലയിടിഞ്ഞ് മഴക്കാല വിളകൾ

ഇടവിളയായി നടത്തുന്ന കൊക്കോ കൃഷിയിൽ നിന്നും റബറിനേക്കാൾ വരുമാനം ലഭിക്കുന്ന കാലമുണ്ടായിരുന്നെന്ന് കർഷകർ കേളകം: മഴക്കാലത്ത് കർഷകർക്ക് വരുമാനമാർഗമായിരുന്ന കൊക്കോ, കുടംപുളി വിളകൾ വിലയിടിവിൽ. ജാതിക്കക്ക് വിലയുണ്ടെങ്കിലും ഉൽപാദനം മുൻവർഷങ്ങളെക്കാൾ കുറഞ്ഞ അവസ്ഥയിലാണ്. മലയോര മേഖലയിൽ കുടംപുളി ധാരാളമായി ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഉപയോഗിക്കുന്നവരിലേറെയും കോട്ടയം, പഴയ തിരുവിതാംകൂർ ഭാഗങ്ങളിലുള്ളവരാണ്. ഇവിടേക്ക് മറുനാടൻ പുളിയെത്തിത്തുടങ്ങിയതോടെ മലേയാരത്ത് ഉൽപാദിപ്പിക്കുന്ന കുടംപുളിയുടെ ആവശ്യം കുറഞ്ഞു. 125 രൂപയാണ് ഒരുകിലോ കുടംപുളിക്ക് കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്. കുടകിൽ നിന്നും ഗുണമേന്മ കുറഞ്ഞ കുടംപുളി വിലക്കുറവിൽ കോട്ടയം ഭാഗങ്ങളിൽ എത്തുന്നത് നാടൻ കർഷകർക്ക് പ്രതിസന്ധിയാണ്. കിലോക്ക് 80 രൂപക്കാണ് 'കുടകൻ പുളി' ഇപ്പോൾ എത്തുന്നത്. സത്ത് ഊറ്റിയെടുത്ത പുളി മറുനാട്ടിൽ നിന്നും എത്തുന്നുണ്ടെന്നും ഇവ നാടൻ പുളിക്കൊപ്പം കലർത്തി വിൽപന നടത്തുന്നവർ കോട്ടയം ഭാഗങ്ങളിലുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഇത്തവണ സീസണിൻെറ തുടക്കത്തിൽ ഒരുകിലോ കൊക്കോക്ക് 60 രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 32 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. മഴ തുടങ്ങിയതു മുതൽ തുടങ്ങിയ വിലയിടിവ് ഇപ്പോഴും തുടരുന്നു. റബർ അടക്കമുള്ള മറ്റു കൃഷികൾക്ക് ഇടവിളയായിട്ടാണു മലയോര മേഖലകളിൽ കൊക്കോ കൃഷി ചെയ്യുന്നത്. തനതു വിളയായി കൃഷി ചെയ്യുന്നവരുമുണ്ട്. റബർ ഇടവിളയായി നടത്തുന്ന കൊക്കോ കൃഷിയിൽ നിന്നും റബറിനേക്കാൾ വരുമാനം ലഭിക്കുന്ന കാലമുണ്ടായിരുന്നെന്ന് കർഷകർ പറഞ്ഞു. കായ ചീയൽ, ഫംഗസ് ബാധ എന്നിവ മൂലം ഉൽപാദനവും കുറഞ്ഞിട്ടുണ്ട്. ലോക്ഡൗണിനെ തുടർന്ന് ചോക്ലറ്റ് ഉൽപാദനം കുറഞ്ഞതും വിലയിടിവിനു കാരണമായി. ------------------------------------------------------------ ഉൽപാദനം കുറഞ്ഞ് ജാതി ജാതിക്കയുടെ ഉൽപാദനം കുറയുന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. നിലവിൽ ഉണങ്ങിയ ജാതിക്കക്ക് കിലോക്ക് 300 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ജാതി പത്രി കിലോക്ക് 1400 രൂപയുണ്ട്. ഗുണമേന്മ കൂടിയ ജാതിപത്രിക്ക് 1500 വരെ ലഭിക്കുന്നുണ്ട്. എന്നാൽ, ജാതിക്കയുടെ ഉൽപാദനം കുറഞ്ഞു വരികയാണെന്ന് കർഷകർ പറയുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് സീസൺ. കഴിഞ്ഞ വർഷം 180 രൂപയിൽ തുടങ്ങി 350 രൂപ വരെ ജാതിക്ക വില ഉയർന്നിരുന്നു. മഴ കൂടുന്നതനുസരിച്ച് വില കുറയുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജാതിക്കക്ക് വില അൽപം കൂടുതലുണ്ടെങ്കിലും ഉൽപാദനം കുറയുന്നതാണ് കർഷകർക്ക് പ്രതിസന്ധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.