തലശ്ശേരി-കൂത്തുപറമ്പ് സമഗ്ര കുടിവെള്ള പദ്ധതി ഉടൻ –മന്ത്രി റോഷി അഗസ്​റ്റിൻ

തലശ്ശേരി-കൂത്തുപറമ്പ് സമഗ്ര കുടിവെള്ള പദ്ധതി ഉടൻ –മന്ത്രി റോഷി അഗസ്​റ്റിൻ തലശ്ശേരി: തലശ്ശേരി - കൂത്തുപറമ്പ് സമഗ്ര കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് തലശ്ശേരി, കൂത്തുപറമ്പ് എം.എൽ.എമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടിയന്തരമായി തിരുവനന്തപുരത്ത് വിളിച്ചുചേർക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്​റ്റിൻ പറഞ്ഞു. കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കണമെന്ന് തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിന്‍റെ സബ്മിഷനോടനുബന്ധിച്ച് കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനനും ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.തലശ്ശേരി- കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ ഘടകങ്ങൾ നിർമിക്കുന്നതിന് നാല് സ്വകാര്യ ഭൂമിയും ഒരു സർക്കാർ അധീനതയിലുള്ള ഭൂമിയുമാണ് ആവശ്യമായിട്ടുള്ളത്. എന്നാൽ, പ്രദേശവാസികളുടെ ശക്തമായ എതിർപ്പുകാരണം ഈ ഭൂമികൾ ഏറ്റെടുക്കാൻ സാധിച്ചില്ല. തുടർന്ന് പാനൂർ നഗരസഭയിൽതന്നെ ഇതിന് പകരമായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തി. ഇതിൽ ഒരു സ്ഥലത്തിന്‍റെ സമ്മതപത്രം പാനൂർ നഗരസഭ വാട്ടർ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. രണ്ടാമത്തെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അപേക്ഷ ജില്ല കലക്ടർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.പന്ന്യന്നൂർ ശുദ്ധജല വിതരണ പദ്ധതിയെ 2019ൽ കമീഷൻ ചെയ്ത് കൂത്തുപറമ്പ് നഗരസഭ, കോട്ടയം, പാട്യം ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധിപ്പിക്കാനും വിഭാവനം ചെയ്തിട്ടുണ്ട്. ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതോടെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാകും. കൂടാതെ കിഫ്ബി അനുമതി ലഭിച്ച പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് ത്വരിതപ്പെടുത്തി പദ്ധതി പൂർത്തീകരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.