റാങ്ക് പട്ടികയുടെ കാലാവധി തീരുന്നു; ഉദ്യോഗാര്‍ഥികളെ നിരാശരാക്കി സര്‍വേയും ഭൂരേഖയും വകുപ്പ്

റാങ്ക് പട്ടികയുടെ കാലാവധി തീരുന്നു; ഉദ്യോഗാര്‍ഥികളെ നിരാശരാക്കി സര്‍വേയും ഭൂരേഖയും വകുപ്പ് ചെറുപുഴ: റാങ്ക് ലിസ്റ്റിൻെറ കാലാവധി അവസാനിക്കാനിരിക്കെ പ്രതീക്ഷ നഷ്ടപ്പെട്ട് സര്‍വേയും ഭൂരേഖയും വകുപ്പിലെ സര്‍വേയര്‍ ഗ്രേഡ് രണ്ട് തസ്തികയിലെ ആയിരത്തോളം ഉദ്യോഗാര്‍ഥികള്‍. അവസാന പ്രതീക്ഷയെന്നോണം സര്‍വേയര്‍ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡര്‍മാരുടെ സംഘടന എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കി. റീസര്‍വേ പൂര്‍ത്തീകരിക്കുന്നതിനും ഭൂമിയുമായി ബന്ധപ്പെട്ട് താലൂക്ക് തലങ്ങളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് പരാതികള്‍ പരിഹരിക്കുന്നതിനും 415/2015 സര്‍വേയര്‍ ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റില്‍നിന്ന് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയിട്ടുള്ളത്. എല്ലാ ജില്ലയിലെയും ഉദ്യോഗാര്‍ഥികള്‍ അതത് നിയോജകമണ്ഡലം എം.എല്‍.എമാര്‍ക്കാണ് നിവേദനം നല്‍കിയത്. 2015 നവംബര്‍ 26നാണ് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്. 2016 ആഗസ്റ്റ് 20ന് പരീക്ഷ നടത്തുകയും ചെയ്തു. പുതിയ വിജ്ഞാപന പ്രകാരം 2018 മേയ് രണ്ടിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 3000 ഓളം പേര്‍ ഉള്‍പ്പെടുന്ന ലിസ്റ്റിൽനിന്ന് 396 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. ലിസ്റ്റിൻെറ കാലാവധി കഴിഞ്ഞ മേയ് രണ്ടിന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും വരുന്ന ആഗസ്റ്റ് രണ്ടുവരെ നീട്ടിനല്‍കി. സര്‍വേയും ഭൂരേഖയും വകുപ്പില്‍ സര്‍വേജീവനക്കാരുടെ എണ്ണം അപര്യാപ്തമായതിനാല്‍ ഭൂമിസംബന്ധമായ ലക്ഷക്കണക്കിന് പരാതികള്‍ ഓരോ താലൂക്കിലും കെട്ടിക്കിടക്കുന്നുണ്ട്. സര്‍വേ ജീവനക്കാരുടെ അഭാവം നിമിത്തം കേരളത്തിലെ മുഴുവന്‍ വില്ലേജ് മാപ്പുകളും ഡിജിറ്റലൈസ് ചെയ്യുക ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണ്. സൂപ്രണ്ട് തലം മുതലുള്ള പ്രമോഷനുകളും ഡി.പി.സി നടപടിക്രമങ്ങളും അനന്തമായി നീളുകയാണ്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ നിയമനം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രമോഷനുകളിലെ കാലതാമസം ഒഴിവാക്കിയും സ്റ്റാഫ് മാനേജ്‌മൻെറില്‍ നിലവിലുള്ള പാകപ്പിഴകള്‍ പരിഹരിച്ചും സര്‍വേയര്‍ ഗ്രേഡ് രണ്ട് ഒഴിവുകളില്‍ നിയമനം നടത്താന്‍ എം.എല്‍.എമാര്‍ ഇടപെടണമെന്ന് സര്‍വേയര്‍ ഗ്രേഡ് രണ്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് എ.ആര്‍. റാം മനോജ്, ജനറല്‍ സെക്രട്ടറി എസ്. ദീപ എന്നിവര്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. റാങ്ക് പട്ടികയില്‍ 473ാം റാങ്കുള്ള ചെറുപുഴ സ്വദേശി പ്രവാസിയായ എന്‍.എസ്. മനുവിനുവേണ്ടി ഭാര്യ അപര്‍ണ പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന് നിവേദനം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.