ഉത്സവങ്ങളും കലാസാംസ്‌കാരിക പരിപാടികളും നടത്താം

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തില്‍ ഉത്സവാഘോഷങ്ങള്‍ക്കും കലാസാംസ്‌കാരിക പരിപാടികള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്. ഇളവുകള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവാഘോഷ പരിപാടികളും കലാസാംസ്‌കാരിക പരിപാടികളും നടത്താമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. കര്‍ശനമായ ഉപാധികളോടെയാണ് പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഇളവുകള്‍ അനുവദിച്ചത്. ഹാളുകളിലും പുറത്തും സംഘടിപ്പിക്കുന്ന വലിയ സാംസ്‌കാരിക പരിപാടികള്‍ക്ക് ടിക്കറ്റോ പാസോ ഏര്‍പ്പെടുത്തി മാത്രമേ കാണികളെ പ്രവേശിപ്പിക്കാവൂ. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. തെരുവുനാടകമുള്‍പ്പെടെയുള്ള ചെറു പരിപാടികള്‍ക്ക് പാസും ടിക്കറ്റും ആവശ്യമില്ല. പരമ്പരാഗത കലാരൂപങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും മതപരമായ ആഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താം. ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 100 പേര്‍ക്കും ഔട്ട്‌ഡോര്‍ പരിപാടികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം. സിനിമ തിയറ്ററുകളില്‍ ആകെ സീറ്റി​ൻെറ അമ്പത് ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാവണം പ്രവേശനം. തൊട്ടടുത്ത സീറ്റുകള്‍ ഒഴിച്ചിടണം. സാമൂഹിക അകലം ഉറപ്പുവരുത്തും വിധം സീറ്റുകളില്‍ ക്രമീകരണമുണ്ടാക്കണമെന്നും നിര്‍ദേശമുണ്ട്. കായിക താരങ്ങളുടെ നീന്തല്‍ പരിശീലനങ്ങളും പുനരാരംഭിക്കാം. നീന്തല്‍കുളങ്ങള്‍ പതിവായി അണുനശീകരണം നടത്തണം. എക്‌സിബിഷന്‍ ഹാളുകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കു മാത്രം തുറക്കാം. എന്നാല്‍, ഇവിടെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാന്‍ പാടില്ല. 10, 12 ക്ലാസുകളിലെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്​റ്റലുകള്‍ കോവിഡ് മാനദണ്ഡപ്രകാരം പ്രവര്‍ത്തിപ്പിക്കാം. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന മാര്‍ഗനിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ ഉത്തരവില്‍ പറയുന്നു. ഉത്സവങ്ങള്‍, പരിപാടികള്‍, കലാപ്രദര്‍ശനങ്ങള്‍ എന്നിവയുടെ സംഘാടകര്‍ക്കായിരിക്കും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം. പൊതുചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം സംബന്ധിച്ച വിവരങ്ങള്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.