പ്രിന്‍സിപ്പലും അധ്യാപകരുമില്ല; ആറളം ഫാം ഗവ.ഹയര്‍ സെക്കൻഡറിയിൽ പഠനം ത്രിശങ്കുവിൽ

ആറളം: പ്രിന്‍സിപ്പലും അധ്യാപകരുമില്ലാതെ ആറളം ഫാം ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂള്‍. പൊതുപരീക്ഷക്ക് മുന്നോടിയായി 10-12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്ലാസുകളാരംഭിച്ചെങ്കിലും ഭൂരിഭാഗം ആദിവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന ആറളം ഫാം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പഠിപ്പിക്കാന്‍ അധ്യാപകരും പ്രിന്‍സിപ്പലുമില്ല. അടിയന്തരമായും അധ്യാപകരെയും പ്രിന്‍സിപ്പലിനെയും നിയമിച്ച് ആറളം ഫാം ഹയര്‍സെക്കന്‍ഡറി സ്‌കൂളി​ൻെറ അക്കാദമിക്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം മുതല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും അറിയിച്ചു. ഫാം സ്‌കൂളിലെ പ്ലസ്ടുവിദ്യാര്‍ഥികളാണ് അധ്യാപകരില്ലാത്തത് മൂലം പഠനം നടത്താന്‍ പറ്റാതെ ആദ്യ ദിനം തന്നെ ദുരിതത്തിലായത്. കോമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി 104 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 90 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിലെ ആദിവാസി വിദ്യാര്‍ഥികളാണ്. ഇവര്‍ക്കാവട്ടെ ഓണ്‍ലൈന്‍ വഴിയോ ടെലിവിഷന്‍ വഴിയോ ഉള്ള ഒരുവിധ സംവിധാനവും ഇല്ലാത്തതിനാലും അധ്യാപകരുടെ അഭാവം മൂലവും വേണ്ടത്ര രീതിയില്‍ ഓണ്‍ ലൈന്‍ പഠനവും ഇതുവരെ ലഭിച്ചിട്ടുമില്ല. ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലെ മുഴുവന്‍ അധ്യാപകരും താൽക്കാലിക ജീവനക്കാരായതിനാല്‍ കഴിഞ്ഞ അധ്യായന വര്‍ഷത്തോടെ അവരുടെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഫാം സ്‌കൂളില്‍ പ്രതിസന്ധി ഉടലെടുത്തത്. കാലാവധി അവസാനിച്ചവര്‍ക്ക് അത് ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനോ പകരം അധ്യാപകരെ നിയമിക്കാനോ സാധിക്കാത്തതാണ് വിദ്യാര്‍ഥികളുടെ പഠനം ത്രിശങ്കുവിലാകാന്‍ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.