കണ്ണൂർ: ജില്ലയിൽ യു.ഡി.എഫ് കൂടുതൽ കേന്ദ്ര, സംസ്ഥാന നേതാക്കളെ ഇറക്കി പ്രചാരണം നടത്തിയപ്പോൾ ജില്ലക്കകത്തുള്ള നേതാക്കളാണ് എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. മന്ത്രി എം.എം. മണി മാത്രമാണ് എൽ.ഡി.എഫ് പ്രചാരണത്തിനായി ജില്ലയുടെ പുറത്ത് നിന്നെത്തിയ സി.പി.എം നേതാവ്. കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ ഇ.പി. ജയരാജനാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്കുവഹിച്ചത്. മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ മാത്രമാണ് പെങ്കടുത്തത്. നാട്ടിലുണ്ടായിട്ടും മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തതിൽ പ്രതിപക്ഷം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പിണറായി അജ്ഞാത വാസത്തിലാണെന്നും രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാതെ അദ്ദേഹം ഒളിച്ചോടുകയാണെന്നുമായിരുന്നു കോൺഗ്രസ്, ബി.ജെ.പി നേതാക്കളുടെ ആരോപണം. എന്നാൽ, മുഖ്യമന്ത്രി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുന്നുണ്ടെന്നും കോവിഡിൻെറ പശ്ചാത്തലത്തിലാണ് പരസ്യ പ്രചാരണത്തിനിറങ്ങാത്തതെന്നുമായിരുന്നു പാർട്ടിയുടെ വിശദീകരണം. സി.പി.എം മുൻ ജില്ല സെക്രട്ടറിയും കണ്ണൂരിലെ ജനകീയ നേതാവുമായ പി. ജയരാജനും വ്യാപകമായി ജില്ലയിലുടനീളം പ്രചാരത്തിനെത്തിയിരുന്നില്ല. മാലൂർ, പാട്യം, കതിരൂർ മേഖലകളിൽ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ രണ്ട് ദിവസത്തെ പ്രചാരണത്തിനായി ജില്ലയിലെത്തി. ജില്ല സെക്രട്ടറി എം.വി. ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ, ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം എന്നിവരും എൽ.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംബന്ധിച്ചു. സീറ്റ് വർധന ലക്ഷ്യം വെച്ച് യു.ഡി.എഫ് കൂടുതൽ നേതാക്കളെ രംഗത്തിറക്കിയായിരുന്നു പ്രചാരണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പ്രചാരണത്തിനായി ജില്ലയിൽ ആദ്യമായെത്തിയത്. തുടർന്ന് കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, എം.എം. ഹസൻ, ഷമ മുഹമ്മദ് എന്നിവരും സജീവമായി. ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി.ടി. ബൽറാം എന്നിവരും ജില്ലയിലെത്തി. എൻ.ഡി.എക്കുവേണ്ടി ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സുരേഷ് ഗോപി, കെ. സുരേന്ദ്രൻ, സന്ദീപ് വാര്യർ എന്നിവരാണ് പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.