കണ്ണൂർ: ജില്ല പഞ്ചായത്ത് ഇതുവരെ ഇടതിനെ കൈവിട്ടിട്ടില്ല. ഇക്കുറിയും ഭരണത്തുടർച്ചക്ക് തന്നെയാണ് സാധ്യത. എന്നാൽ, ചില ഡിവിഷനുകളിൽ യു.ഡി.എഫ് കടുത്ത മത്സരം കാഴ്ചവെക്കുന്നുണ്ട്. എന്നാൽ, അട്ടിമറിയിലേക്ക് നയിക്കാൻ മാത്രം അത് എത്തുന്നുമില്ല. 24 സീറ്റിൽ 15 എൽ.ഡി.എഫ്, ഒമ്പത് യു.ഡി.എഫ് എന്നതാണ് നിലവിലെ കക്ഷിനില. ജില്ല പഞ്ചായത്തിൽ യു.ഡി.എഫിൻെറ എക്കാലത്തെയും മികച്ച പ്രകടനമാണ് ഒമ്പത് സീറ്റ്. അതിൽനിന്ന് മുന്നോട്ടുകടക്കുക യു.ഡി.എഫിന് കടുപ്പമാണ്. എൽ.ഡി.എഫ് ജയിച്ച ഇടങ്ങളിലെല്ലാം മികച്ച ഭൂരിപക്ഷമുണ്ട്. യു.ഡി.എഫിന് ഭൂരിപക്ഷം താരതമ്യേന കുറവുമാണ്. പാട്യം, കല്യാശ്ശേരി, കുഞ്ഞിമംഗലം, പിണറായി ഡിവിഷനുകളിൽ ഇരുപതിനായിരത്തിലേറെയാണ് എൽ.ഡി.എഫ് ഭൂരിപക്ഷം. കരിവെള്ളൂർ, പന്ന്യന്നൂർ, കതിരൂർ, വേങ്ങാട്, മയ്യിൽ, കടന്നപ്പള്ളി ഡിവിഷനുകളിൽ പതിനായിരത്തിലധികം ഭൂരിപക്ഷം നേടി. പിന്നാക്കംപോയാലും ഇവിെട എൽ.ഡി.എഫ് തോൽക്കില്ല. യു.ഡി.എഫ് ജയിച്ച ആലക്കോട്, നടുവിൽ, പയ്യാവൂർ, ഉളിക്കൽ, പേരാവൂർ, തില്ലേങ്കരി, കൊളവല്ലൂർ, കൊളച്ചേരി, ചെറുകുന്ന് ഡിവിഷനുകളിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം 8000ത്തിന് അടുത്താണ്. നില മെച്ചപ്പെടുത്തുമെന്ന് സി.പി.എം അവകാശപ്പെടുന്നത് ആഞ്ഞുപിടിച്ചാൽ പോരുമെന്ന നില ഉള്ളതിനാലാണ്. കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പമായിരുന്ന എൽ.ജെ.ഡി കൊളവല്ലൂരിലും കേരള കോൺഗ്രസ് എം നടുവിലിലും ജയിച്ചിരുന്നു. ഇത്തവണ ഇൗ സംഘടനകൾ എൽ.ഡിഎഫിനൊപ്പം ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതും എൽ.ഡി.എഫിൻെറ അനുകൂല ഘടകമാണ്. നിലവിലെ ഒമ്പത് സീറ്റ് നിലനിർത്താനായാൽ പോലും യു.ഡി.എഫിന് ആശ്വസിക്കാവുന്ന നിലയാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഡിവിഷനുകൾ തിരിച്ചുപിടിക്കാൻ പ്രത്യേകം ശ്രദ്ധയൂന്നിയുള്ള പ്രചാരണമാണ് എൽ.ഡി.എഫ് നടത്തിയത്. അത് ഫലംകണ്ടാൽ ഇടത് ഭൂരിപക്ഷം കൂടും. എന്നാൽ ഒമ്പതിനപ്പുറം സീറ്റുകൾ നേടുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. പൊതു രാഷ്ട്രീയ കാലാവസ്ഥയിൽ സംസ്ഥാന സർക്കാറും സി.പി.എമ്മും പ്രതിരോധത്തിലാണെന്നതാണ് യു.ഡി.എഫ് പ്രതീക്ഷയുടെ അടിസ്ഥാനം. എന്നാൽ, കെ.വി. സുമേഷിൻെറ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് ഭരണത്തിൻെറ ജനകീയത ഇക്കുറി കൂടുതൽ തിളക്കമാർന്ന വിജയം നേടിത്തരുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. തില്ലേങ്കരി ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഡിവിഷനായിട്ടും കഴിഞ്ഞ തവണ കൈവിട്ടു. ഇത്തവണ ഇത് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യനെ എൽ.ഡി.എഫ് രംഗത്തിറക്കിയത്. എന്നാൽ, യു.ഡി.എഫ് സ്ഥാനാർഥി മൈക്കിൾ തോമസ് ജോർജ് കുട്ടിയുടെ നിര്യാണത്തെത്തുടർന്ന് ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ജില്ല പഞ്ചായത്ത് വാതിലുകൾ ബി.ജെ.പിക്കുമുന്നിൽ ഇതുവരെ തുറന്നിട്ടില്ല. ഇക്കുറിയും തുറക്കാനിടയില്ല. പന്ന്യന്നൂർ ഡിവിഷനിൽ വെൽെഫയർ പാർട്ടി സ്വതന്ത്രൻ ഫൈസൽ മാടായിയെ ആണ് യു.ഡി.എഫ് പിന്തുണക്കുന്നത്. ഇക്കാര്യം ഉയർത്തിക്കാട്ടിയ സി.പി.എം, യു.ഡി.എഫ് -വെൽഫെയർ നീക്കുപോക്ക് മുഖ്യചർച്ചയാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് ഫലത്തിൽ എത്രത്തോളം ധ്രുവീകരണം ഉണ്ടാക്കുെമന്നത് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.