നഗരസഭകളിൽ മാറ്റത്തിൻെറ കാറ്റുവീശുമോ..? കണ്ണൂർ: ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കൽ എത്തുേമ്പാൾ നഗരസഭകളിൽ മാറ്റത്തിൻെറ കാറ്റുവീശുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നിലവിൽ ജില്ലയിലെ ഒമ്പത് നഗരസഭകളിൽ ആറിടത്തും ഇടതുമുന്നണിയും മൂന്നിടത്ത് യു.ഡി.എഫുമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ഇതിൽ ഇടതുമുന്നണി ഭരിക്കുന്ന മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുപ്പില്ല. തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, ആന്തൂർ, കൂത്തുപറമ്പ് നഗരസഭകളാണ് എൽ.ഡി.എഫ് ഭരിച്ചത്. പാനൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം നഗരസഭകളാണ് യു.ഡി.എഫിേൻറത്. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയിട്ടും എൽ.ഡി.എഫ് ഭരിച്ച നഗരസഭയായ ഇരിട്ടിയിൽ ബലാബലത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. തളിപ്പറമ്പ് നഗരസഭയിൽ യു.ഡി.എഫിന് തലവേദനയാവുക വിമതശല്യമാകും. തലശ്ശേരി കാൽ നൂറ്റാണ്ടായി എൽ.ഡി.എഫ് ഭരിക്കുന്ന തലശ്ശേരി നഗരസഭയിൽ മാറ്റത്തിന് സാധ്യതയില്ലെന്നാണ് ചിത്രം തെളിയുേമ്പാൾ വ്യക്തമാകുന്നത്. ഭരണതുടർച്ച തന്നെയാണ് എൽ.ഡി.എഫിൻെറ ലക്ഷ്യം. നഗരസഭയിലെ മൂന്നു വാർഡുകളിലാണ് കടുത്തമത്സരത്തിന് സാധ്യത. ചേറ്റംകുന്ന്, കണ്ണോത്ത് പള്ളി, പാലിശ്ശേരി വാർഡുകളിലാണ് കടുത്ത മത്സരത്തിന് സാധ്യത തെളിയുന്നത്. ചേറ്റംകുന്ന് വാർഡ് മുസ്ലിം ലീഗിൻെറ സിറ്റിങ് സീറ്റാണ്. കഴിഞ്ഞ തവണ അവിടെ നിന്ന് ജയിച്ച പി.പി. സാജിത ഇത്തവണ മുസ്ലിം ലീഗിൻെറ ജംഷീർ മഹമൂദിനെതിരെ വിമത സ്ഥാനാർഥിയാണ്. 23 വോട്ടിൻെറ ഭൂരിപക്ഷത്തിനായിരുന്നു സാജിത ജയിച്ചത്. ഇത്തവണ എൽ.ഡി.എഫ് ഈ സീറ്റ് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് യുവ നേതാവ് അഡ്വ. എം.എം. ഹസനെയാണ് രംഗത്തിറക്കിയത്. ലീഗ് സിറ്റിങ് സീറ്റായ കണ്ണോത്ത്പള്ളി വാർഡിൽ സി.പി.എം ഇ.എം. അഷറഫിനെ രംഗത്തിറക്കിയാണ് പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്നത്. വെൽഫെയർ പാർട്ടിയിലെ മാജിത അഷ്ഫാക്ക് ജയിച്ച വാർഡാണ് പാലിശ്ശേരി. ഇത്തവണ വെൽഫെയർ പാർട്ടിയിലെ സാജിദ് കോമത്താണ് യു.ഡി.എഫ് സഹകരണത്തോടെ ഇവിടെ മത്സരിക്കുന്നത്. എൽ.ഡി.എഫ് ഐ.എൻ.എല്ലിന് നൽകിയ സീറ്റിൽ മുൻ കൗൺസിലർ കൂടിയായ ബംഗ്ല ഷംസുവാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ബംഗ്ല കുടുംബത്തിൽ നിന്നുള്ള ബംഗ്ല നൗഷാദ് എസ്.ഡി.പി.ഐക്ക് വേണ്ടി മത്സരരംഗത്തുണ്ട്. പയ്യന്നൂർ തെരഞ്ഞെടുപ്പ് ഫലത്തിൽ എന്തെങ്കിലും മാറ്റത്തിന് സാധ്യതയില്ലാത്ത നഗരസഭയാണ് പയ്യന്നൂർ. സീറ്റ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് യു.ഡി.എഫ് ഇവിടെ മത്സരിക്കുന്നത്. നഗരസഭയിലെ തായിനേരി വാർഡിൽ മുസ്ലിം ലീഗിലെ മുൻ കൗൺസിലർ വിമതനായി രംഗത്തുണ്ട്. അട്ടിമറിക്കൊന്നും സാധ്യത തീരെയില്ലെന്നുതന്നെ പയ്യന്നൂർ നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാവുന്നതാണ്. ശ്രീകണ്ഠപുരം 35 വർഷത്തെ ഗ്രാമപഞ്ചായത്തിൻെറ ഇടതുപക്ഷ കുത്തകയാണ് ശ്രീകണ്ഠപുരം നഗരസഭയായതോടെ തകർക്കപ്പെട്ടത്. യു.ഡി.എഫിൻെറ ശക്തികേന്ദ്രമായി തന്നെയാണ് ഈ നഗരസഭ നിലകൊള്ളുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് വിമതർ മത്സരിച്ചിട്ടും യു.ഡി.എഫ് ഭരണത്തിലെത്തിയിരുന്നു. അവരിൽ രണ്ടുപേർ ഇത്തവണ യു.ഡി.എഫിൻെറ ഔദ്യോഗിക സ്ഥാനാർഥിയാണ്. ഒരാൾ മത്സരിക്കുന്നില്ല. നഗരസഭയിൽ ബലാബലത്തിനാണ് സാധ്യതയെങ്കിലും നിലവിൽ നഗരസഭയിൽ ഭരണമാറ്റത്തിന് സാധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ. തളിപ്പറമ്പ് യു.ഡി.എഫിൻെറ നിയന്ത്രണത്തിലാണ് തളിപ്പറമ്പ് നഗരസഭ. ഇത്തവണ കടുത്ത വിമത ഭീഷണിയാണ് നഗരസഭയിൽ യു.ഡി.എഫിനുള്ളത്. കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്ന വിജയ സാധ്യതയുള്ള വാർഡുകളിലെല്ലാം കോൺഗ്രസ് വിമത സ്ഥാനാർഥികളുമുണ്ട്. മുൻ നഗരസഭ സെക്രട്ടറി, എൻ.ജി.ഒ.എ മുൻ സംസ്ഥാന സെക്രട്ടറി, കെ.എസ്.യു മുൻ നേതാവ്, മുൻ മണ്ഡലം സെക്രട്ടറി തുടങ്ങിയ പ്രമുഖരൊക്കെയാണ് വിമത ലിസ്റ്റിലുള്ളത്. പല വാർഡുകളിലും കഴിഞ്ഞ തവണ ചെറിയ വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചത്. ഈ സാഹചര്യത്തിൽ വിമതന്മാർ മത്സരരംഗത്ത് ഉറച്ചു നിന്നാൽ യു.ഡി.എഫിൻെറ കാര്യം പരുങ്ങലിലാകാനുള്ള സാധ്യതയും തള്ളാനാവില്ല. ഇത് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നു. ആന്തൂർ സംസ്ഥാനത്തെ പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ. തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്തായിരുന്നു ആന്തൂർ നഗരസഭയുണ്ടാക്കിയത്. ഇവിടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ഇരിട്ടി ഇരിട്ടി നഗരസഭയിൽ ബലാബലമാകും തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ യു.ഡി.എഫിനെയാണ് ജനങ്ങൾ കൂടുതൽ സീറ്റ് നൽകി വിജയിപ്പിച്ചതെങ്കിലും ഭരണം നടത്താനുള്ള ഭാഗ്യം എൽ.ഡി.എഫിനായിരുന്നു കൈവന്നത്. കഴിഞ്ഞ അഞ്ചുവർഷവും ഭൂരിപക്ഷമില്ലാതിരുന്നിട്ടും കൃത്യതയോടെ ഭരണം നടത്താൻ എൽ.ഡി.എഫിനായി എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൻെറ പ്ലസ് പോയൻറ്. ഇതിൻെറ ബലത്തിലാണ് ഇത്തവണ എൽ.ഡി.എഫ് ജനവിധി തേടുന്നത്. കൈയിൽ കിട്ടിയിട്ടും അനുഭവിക്കാനാകാതെ പോയ ഭരണം ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. കൂത്തുപറമ്പ് കൂത്തുപറമ്പ് എക്കാലത്തും ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ്. തിരിഞ്ഞുനോക്കാതെയാണ് എൽ.ഡി.എഫ് നഗരസഭയിൽ വിജയക്കൊടി പാറിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിൻെറ ഏക വനിത അംഗത്തിനു മാത്രമാണ് ഇവിടെ ജയിക്കാനായത്. ഇത്തവണയും എൽ.ഡി.എഫ് വിജയ പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിനെ നേരിടുേമ്പാൾ യു.ഡി.എഫ് നല്ലൊരു മത്സരമെങ്കിലും കാഴ്ചവെക്കാനുള്ള ശ്രമത്തിലാണ്. പാനൂർ യു.ഡി.എഫിൻെറ ശക്തികേന്ദ്രമാണ് പാനൂരെന്നായിരുന്നു കണക്കുകൂട്ടൽ. യു.ഡി.എഫിന് പരമാവധി മേൽക്കൈ ലഭിക്കുന്ന പെരിങ്ങളം, കരിയാട് പഞ്ചായത്തുകളെ കൂടി കൂട്ടിച്ചേർത്തായിരുന്നു പാനൂർ നഗരസഭയുണ്ടാക്കിയത്. ഇതേത്തുടർന്ന് ഈസി വാക്കോവർ പ്രതീക്ഷിച്ച യു.ഡി.എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് കടന്നുകൂടാനേ കഴിഞ്ഞുള്ളുവെന്നതാണ് യാഥാർഥ്യം. ഗ്രൂപ്പുവഴക്കും വിമത ശല്യവും ഒക്കെ ഒരുവിധം അതിജീവിച്ച് ആകെയുള്ള 40ൽ 24 സീറ്റ് നേടിയാണ് യു.ഡി.എഫ് നഗരഭരണം കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ സാഹചര്യത്തിൽനിന്നും ഇത്തവണ പാനൂരിൽ എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നത് ലോക്താന്ത്രിക്ക് ജനതാദൾ എൽ.ഡി.എഫിൻെറ ഭാഗമായതാണ്. അതിനാൽ, പാനൂരിൽ അട്ടിമറിക്കുള്ള സാധ്യതയാണ് എൽ.ഡി.എഫ് തേടുന്നത്. എന്നാൽ, ഏറെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.