വയനാട് ഏറ്റുമുട്ടല്‍: ഇരിട്ടി മേഖലയില്‍ പൊലീസ് നിരീക്ഷണം ശക്തം

വയനാട് ഏറ്റുമുട്ടല്‍: ഇരിട്ടി മേഖലയില്‍ പൊലീസ് നിരീക്ഷണം ശക്തംഇരിട്ടി: വയനാട് മീന്‍മുട്ടി വാളാരത്ത് പൊലീസ് വെടിവെപ്പില്‍ മാവോവാദി കൊല്ലപ്പെട്ട സാഹചര്യത്തില്‍ മലയോരത്തെ വനമേഖലകളില്‍ പൊലീസും തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ ശക്തമാക്കി. മലയോര മേഖലയിലെ മാവോവാദി ഭീഷണിയുള്ള പൊലീസ് സ്റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ഇരിട്ടി, കരിക്കോട്ടക്കരി, ഉളിക്കല്‍, കേളകം പൊലീസ് സ്റ്റേഷനുകള്‍ക്കാണ് സുരക്ഷ ശക്തമാക്കിയത്. വനാതിര്‍ത്തിയോടുചേര്‍ന്ന ആറളം, കരിക്കോട്ടക്കരി, ഉളിക്കല്‍, കേരള -കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രികാല പട്രോളിങ്ങും വാഹന പരിശോധനയും ശക്തമാക്കി. ആദിവാസി പുനരധിവാസ മേഖലയുള്‍പ്പെടുന്ന ആറളം ഫാമിലും വനാതിര്‍ത്തികളിലും തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സായുധസേനകള്‍ നിരീക്ഷണം ശക്തമാക്കി. ആറളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുധീര്‍ കല്ലന്‍, കരിക്കോട്ടക്കരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ശിവന്‍ ചോടത്ത്, ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയാണ് അതിര്‍ത്തി ചെക്പോസ്റ്റുകളിലും വനാതിര്‍ത്തിയിലും പരിശോധന ശക്തമാക്കിയത്. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെയും പൊലീസ് സ്റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. വയനാട്ടില്‍ ആറംഗ സംഘത്തിലെ ഒരാളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വനത്തില്‍നിന്ന് ഓടിരക്ഷപ്പെട്ട അഞ്ചുപേര്‍ക്കായാണ് പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്. വയനാട്ടില്‍നിന്ന് ആറളം ഫാമിലേക്കും മാക്കൂട്ടം വനത്തിലേക്കും, രക്ഷപ്പെട്ട മാവോവാദികള്‍ കടക്കാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് പൊലീസ് നടപടി ശക്തമാക്കിയത്. നേരത്തെ മാവോസാന്നിധ്യമുണ്ടായിരുന്ന കൊട്ടിയൂര്‍, കീഴ്പ്പള്ളി, ചതിരൂര്‍, രാമച്ചി, കേളകം, അമ്പായത്തോട്, ആറളം പ്രദേശങ്ങളിലെ ആദിവാസി കോളനികളും ഒളിത്താവളമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളും പൊലീസ് വലയത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.