പയ്യന്നൂർ: ദേശീയനിലവാരത്തിൽ നിർമിച്ച പിലാത്തറ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷതവഹിച്ചു. ടി.വി. രാജേഷ് എം.എൽ.എ മുഖ്യാതിഥിയായി. ടി.വി. രാജേഷ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ആദ്യഘട്ടം ഒരു കോടിയും സംസ്ഥാന സർക്കാർ 1.82 കോടി രൂപയും ഉപയോഗിച്ചാണ് ആധുനിക സജ്ജീകരണത്തോടെ സ്റ്റേഡിയം നിർമിച്ചത്. നിലവിൽ കോൺക്രീറ്റ് പ്ലാറ്റ്ഫോം ആണുള്ളത്. ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള മേപ്പിൾ വുഡ് നിലം പാകാൻ എം.എൽ.എ ഫണ്ടിൽനിന്ന് 42 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തിയും വേഗത്തിൽ പൂർത്തീകരിക്കും. 43 മീറ്റർ വീതിയിലും 26 മീറ്റർ നീളത്തിലും നിർമിച്ച സ്റ്റേഡിയത്തിൽ ബാസ്കറ്റ്ബാൾ- വോളിബാൾ കോർട്ട്, നാല് ഷട്ട്ൽ കോർട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. അരീന ലൈറ്റിങ് സംവിധാനമുള്ള സ്റ്റേഡിയത്തിൽ രാത്രി പരിശീലനം നടത്തുന്നതിന് എൽ.ഇ.ഡി ഫ്ലൈഡ് ലൈറ്റ് സംവിധാനവും ഒരുക്കി. 400ൽ അധികം പേർക്ക് ഇരിക്കാവുന്ന ഗാലറിക്ക് പുറമെ, 60,000 ലിറ്റർ ശേഷിയുള്ള വെള്ളം ടാങ്കും നിർമിച്ചിട്ടുണ്ട്. ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ഒ.കെ. വിനീഷ്, കെ.കെ. പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, ടി.വി. ഉണ്ണിക്കൃഷ്ണൻ, പി. കുഞ്ഞിക്കണ്ണൻ, കെ. വനജ, പി.പി. ദാമോദരൻ, കെ. പത്മനാഭൻ, സി.എം. വേണുഗോപാലൻ, എം.ശ്രീധരൻ, എം. ബാലകൃഷ്ണൻ, യു. രാമചന്ദ്രൻ, കെ. നാരായണൻ, നജുമുദ്ദീൻ, കെ.സി. രഘുനാഥ്, കേശവൻ, അനന്തകൃഷ്ണൻ, എസ്. രാജീവ് തുടങ്ങിയവർ സംസാരിച്ചു. പി. പ്രഭാവതി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.