കൂടുതൽ സൗകര്യം തേടി ആരോഗ്യ വകുപ്പ് കണ്ണൂർ: കോവിഡ് വ്യാപനം കുത്തനെ വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ രോഗബാധ പ്രതിരോധിക്കാൻ സർക്കാർ ചികിത്സ സംവിധാനങ്ങൾ മതിയാവാതെ വരുന്നു. പ്രതിദിന കണക്കുകൾ മുന്നൂറിലെത്തിയ സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയെന്ന വെല്ലുവിളിയാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ നേരിടുന്നത്. രണ്ടാഴ്ചയോളമായി 200ന് മുകളിലാണ് ദിവസേനയുള്ള കോവിഡ് രോഗികൾ. രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ ആവശ്യമായ ഐ.സി.യു, വൻെറിലേറ്റർ സൗകര്യമുള്ള ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിന് ബുദ്ധിമുട്ട് നേരിടും. ജില്ലയിലെ 23 സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലും 10 സി.എഫ്.എല്‍.ടി.സികളിലുമാണ് നിലവിൽ കോവിഡ് ചികിത്സ നൽകുന്നത്. കാറ്റഗറി എ, ബി, സി എന്നിങ്ങനെ വേർതിരിച്ചാണ് ചികിത്സ നൽകുന്നത്. രോഗലക്ഷണമില്ലാതെ വീടുകളിൽ ചികിത്സയിൽ കഴിയുന്നവരാണ് കാറ്റഗറി 'എ'യിൽ വരുന്നത്. നേരിയ രോഗലക്ഷണങ്ങളോടെ സി.എഫ്.എല്‍.ടി.സികളിലുള്ളവർ കാറ്റഗറി 'ബി'യിലും വൻെറിലേറ്റർ സൗകര്യമടക്കമുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ കഴിയുന്നവർ കാറ്റഗറി 'സി'യിലും ഉൾെപ്പടുന്നു. കാര്യമായ രോഗലക്ഷണങ്ങളുള്ളവരും മറ്റെന്തെങ്കിലും ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരുമാണ് ആശുപത്രിയില്‍ കഴിയുന്നവരിലേറെയും. കണ്ണൂരിൽ അഞ്ചരക്കണ്ടിയിലെ ജില്ല കോവിഡ് ട്രീറ്റ്മൻെറ് സൻെററിലാണ് കൂടുതൽ ചികിത്സ സൗകര്യമുള്ളത്. 450 പേരെ വരെ ഇവിടെ പ്രവേശിപ്പിക്കാനാവും. സ്വകാര്യ മേഖലയിലേക്ക് ചികിത്സ വ്യാപിപ്പിക്കുേമ്പാൾ അമിത പണമീടാക്കിയതടക്കമുള്ള പരാതികളും വർധിക്കുകയാണ്. കണ്ണൂരിലെയും തലശ്ശേരിയിലെയും സ്വകാര്യ ആശുപത്രികളിൽ അമിത ബില്ല് ഈടാക്കിയതുമായി ബന്ധപ്പെട്ട് പരാതികളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സക്ക് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നെങ്കിലും കാര്യമുണ്ടായില്ലെന്നാണ് രോഗികൾ പറയുന്നത്. ജനറല്‍ വാര്‍ഡ് -2300 രൂപ, എച്ച്.ഡി.യു -3300 രൂപ, ഐ.സി.യു -6500 രൂപ, ഐ.സി.യു വൻെറിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ. ഇതിനുപുറമേ പി.പി.ഇ കിറ്റിനുള്ള ചെലവ് എന്നിങ്ങനെയാണ് സർക്കാർ നിർദേശിച്ച കണക്കുകൾ. എന്നാൽ, കോവിഡ് ചികിത്സക്ക് ഭീമമായ തുക ബില്ല് ലഭിച്ച അനുഭവവും ജില്ലയിലുണ്ടായിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് മാത്രമാണ് ചികിത്സായിളവ് ലഭിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15010 പേരാണ്. ഇതില്‍ 992 പേർ വിവിധ ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മൻെറ് സൻെററുകളിലുമാണുള്ളത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലേറെയായിട്ടുണ്ട്. രോഗലക്ഷണങ്ങളും അസ്വസ്ഥതകളും പ്രകടിപ്പിക്കാത്ത കോവിഡ് ബാധിതർ സ്വന്തം വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 1993 പേര്‍ വീടുകളിലും ബാക്കി 905 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. വൈറസ് ബാധിതരിൽ കൂടുതല്‍ പേരും പ്രകടമായ ലക്ഷണങ്ങളില്ലാത്തവരാണ്. അതുകൊണ്ടുതന്നെ സ്വന്തം വീടുകളില്‍ ചികിത്സയില്‍ കഴിയാനാണ് ഭൂരിപക്ഷം പേരും താല്‍പര്യം പ്രകടിപ്പിക്കുന്നത്. എന്നാൽ, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഐ.സി.യു അടക്കമുള്ള സൗകര്യം ഒരുക്കേണ്ടതായിവരും. കോവിഡിനെതിരെ പൊതു ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും മനുഷ്യവിഭവശേഷി വർധിപ്പിക്കാനുമാണ് സർക്കാർ തീരുമാനമെങ്കിലും രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ സാധിച്ചിട്ടില്ല. വേതനം അടക്കം വർധിപ്പിച്ചിട്ടും നാഷനല്‍ ഹെല്‍ത്ത് മിഷന്‍ വഴിയുള്ള നിയമനത്തിന് പലരും തയാറാവാത്ത സാഹചര്യമാണ്. നാഷനൽ ഹെൽത്ത് മിഷനിൽ അനുവദിച്ച 80 ഡോക്ടർമാരുടെ അധിക തസ്തികയിൽ പകുതിയിൽ താഴെ പേർ മാത്രമാണ് ഇതുവരെ ജോലിക്ക് ഹാജരായത്. നേരത്തെ ജോലിയിൽ പ്രവേശിച്ചവരിൽ ചിലർ രാജിവെക്കുകയും ചെയ്തത് രോഗപ്രതിരോധത്തിന് തിരിച്ചടിയാവുന്നുണ്ട്. സൗകര്യമുള്ള ആശുപത്രികളിൽ കോവിഡ് വാർഡുകൾ സജ്ജീകരിച്ച് കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കാനാണ് ആരോഗ്യ വകുപ്പിൻെറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.