കാസർകോട്: കോവിഡ് സാമൂഹവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന റോഡുകൾ കേരളം അടച്ചു. യാത്രാനിരോധന വിവാദങ്ങളെ തുടർന്ന് കർണാടക അടക്കാൻ ബാക്കിയായ കേരള വനപാതയിലെ റോഡുകളാണ് സംസ്ഥാന പൊലീസ് മണ്ണിട്ട് അടച്ചത്. ജൂൺ 26ന് വനപാത വഴി പാസില്ലാതെ വന്ന കാസർകോട്ടുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് കർണാടകത്തിൽ നിന്നും ആൾക്കാർ വരാനിടയായ വഴികൾ കേരളം അടച്ചത്. ജാൽസൂറുമായി ബന്ധപ്പെടുന്ന പരപ്പ റോഡിൽ ആദൂർ പൊലീസ് കഴിഞ്ഞ ദിവസം മണ്ണിട്ടു. ബേഡകം പൊലീസ് മാണിമൂല ഭാഗത്തുള്ള റോഡുകളും അടച്ചു. ഇൗശ്വരമംഗലം റോഡ് അടക്കാനുള്ള നിർദേശം പൊലീസ് പിൻവലിച്ചിട്ടുണ്ട്. കർണാടകയുമായി അതിർത്തി പങ്കിടുന്ന 12ഒാളം റോഡുകളിൽ 24 മണിക്കൂർ പൊലീസ് പരിശോധന ഉറപ്പാക്കി. തലപ്പാടി വഴി മാത്രമേ ഇപ്പോൾ അതിർത്തികടക്കാൻ കഴിയൂ. മംഗളൂരുവിലെ ആശുപത്രികളിൽ പോവുന്നവർക്കും അതിർത്തി പ്രദേശങ്ങളിലെ മംഗളൂരുവിൽ തൊഴിലെടുക്കുന്നവർക്കുമുണ്ടായ പ്രയാസം പരിഹരിക്കാൻ താൽക്കാലിക പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. നിലവിൽ ആശുപത്രിയിലേക്ക് പോകുന്നവർക്കുള്ള പാസിൽ നിയന്ത്രണം ഏർപ്പെടുത്തി. ഭാര്യയുടെ തലയിലെ മുഴ ചികിത്സിക്കുന്നതിൻെറ ഭാഗമായി പരിശോധനക്കു പോകാൻ പാസിന് അപേക്ഷിച്ചയാൾക്ക് ജില്ല മെഡിക്കൽ ഒാഫിസർ അനുമതി നൽകിയിട്ടില്ല. മംഗളൂരു ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത് നേരത്തേ കർണാടകമാണെങ്കിൽ ഇപ്പോൾ അനുമതി നൽകാതിരിക്കുന്നത് കേരളമെന്നതാണ് സ്ഥിതി. അതിർത്തി മണ്ണിട്ടടക്കുന്നത് ശരിയായ നടപടിയല്ല എന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞതിന് വിരുദ്ധമാണ് അധികൃതരുടെ നടപടി. അതേസമയം, ഇതരസംസഥാനങ്ങളിൽ നിന്നും രാത്രിയിലടക്കം വാഹനങ്ങളിൽ പരിശോധനയില്ലാതെ കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും ഇവരിൽ കോവിഡ് രോഗികൾ ഉണ്ടാകാനിടയുണ്ടെന്നും പൊലീസ് പറയുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശാടിസ്ഥാനത്തിലാണ് അതിർത്തി അടക്കുന്നതെന്നും സ്റ്റേഷൻ ഹൗസ് ഒാഫിസർമാർ വ്യക്തമാക്കുന്നു. രവീന്ദ്രൻ രാവേണശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.