പഴയങ്ങാടി: മാസങ്ങളായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 10 മാസം പ്രായമുള്ള ഐനിക മോൾക്ക് ഇനി വേണ്ടത് കോടികളുടെ പ്രാർഥന. ഉള്ളതെല്ലാം ചെലവഴിച്ച് ചികിത്സിച്ചതിനെ തുടർന്നുണ്ടായ ലക്ഷങ്ങളുടെ കട ബാധ്യത തീർക്കാനും തുടർ ചികിത്സക്കാവശ്യമായ ലക്ഷങ്ങൾ കണ്ടെത്താനും വഴിയില്ലാതെ വന്നതോടെയാണ് ഗ്രാമീണ ജനതയൊന്നാകെ കനിവിനായി കൈകോർത്തത്. കനിവിന്റെ അഭ്യർഥന സുമനസ്സുകൾ ഹൃദയം കൊണ്ട് ഏറ്റെടുത്തതോടെ ഒറ്റ ദിവസം കൊണ്ട് ലക്ഷ്യമിട്ട തുക അക്കൗണ്ടിലെത്തി . ഇനി വേണ്ടത് പ്രാർഥനകളാണ്. ജില്ലയിലെ മാടായി പഞ്ചായത്തിലെ വെങ്ങരയിലെ പണ്ടാര വളപ്പിൽ നിഷ, വി.വി. വിനോദൻ ദമ്പതികളുടെ മകളാണ് ഐനിക. വർഷങ്ങളുടെ ചികിത്സക്കും കാത്തിരിപ്പിനുമൊടുവിൽ പത്ത് മാസങ്ങൾക്ക് മുമ്പാണ് ആദ്യത്തെ കണ്മണിയായി ഈ ദമ്പതികൾക്ക് ഐനിക പിറന്നത്. അന്നനാളവും ശ്വാസകോശവും സമന്വയിച്ച നിലയിലായതിനാൽ ജനിച്ചതു മുതൽ പ്രമുഖ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയും വിദഗ്ധ ചികിൽസയുമാവശ്യമായ ഐനിക കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. എല്ലാം വിറ്റു പെറുക്കി ചികിത്സിച്ച് കുടുംബം 40 ലക്ഷം രൂപയുടെ കടബാധ്യതയിലാണ്. അടിയന്തര ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും വേണ്ടത് ലക്ഷങ്ങളും. കുടുംബം വഴിമുട്ടിയതോടെ ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്ദമംഗലത്തിന്റെ അധ്യക്ഷതയിൽ വെങ്ങരയിൽ ചേർന്ന യോഗത്തിൽ ടി.പി. അബ്ബാസ് ഹാജി ചെയർമാനായും പി.പി. കരുണാകരൻ കൺവീനറായും ഐനിക ചികിത്സ സഹായനിധി രൂപവത്കരിക്കുകയായിരുന്നു. മത, സാമൂഹിക ,രാഷ്ട്രീയ, സാംസ്കാരിക മേഖലയുള്ളവരും വിദ്യാർഥികളുമടക്കം പിന്തുണയുമായി രംഗത്തെത്തി. പ്രവാസികൾ കൈകോർത്തതോടെ ചികിത്സ ഫണ്ടിലേക്ക് ഒറ്റ ദിവസം കൊണ്ട് ഒഴുകിയെത്തിയത് ഒന്നരക്കോടിയിലേറെ രൂപയാണ്. രണ്ടാം ദിവസത്തോടെ ഐനിക മോളുടെ ചികിത്സ നിധിയിലേക്ക് സഹായം സ്വീകരിക്കുന്നത് നിർത്തിയിരിക്കയാണ് ചികിത്സ കമ്മിറ്റി. ഐനികയുടെ ചികിത്സ ചെലവ് കഴിച്ച് ബാക്കി വരുന്ന തുക അർഹരായവർക്ക് ചികിത്സ സഹായത്തിന് ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് ഐനിക ചികിത്സ കമ്മിറ്റി. ചിത്ര വിശദീകരണം: ഐനിക മോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.