വിതരണം ചെയ്ത വ്യാജ ശർക്കര പാക്കറ്റ്, മറയൂരിൽ വ്യാജ ശർക്കര വിതരണം ചെയ്തത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർ
മറയൂർ: അംഗൻവാടിയിൽ വ്യാജ മറയൂർ ശർക്കര വിതരണം ചെയ്ത സംഭവത്തിൽ കാർഷിക സർവകലാശാല വിദഗ്ധ സംഘം പരിശോധന നടത്തി. ജി.ഐ പദവിയുള്ള മറയൂർ ശർക്കര എന്ന ബ്രാൻഡിൽ അംഗൻവാടിയിൽ വിൽപന നടത്തിയ ശർക്കര വ്യാജമാണെന്ന് വിദഗ്ധ സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തി.
മണ്ണുത്തി കാർഷിക സർവകലാശാലയിലെ ഐ.പി.ആർ സെൽ ഉദ്യോഗസ്ഥ രാജി നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘവും ഇടുക്കി പാമ്പാടുംപാറ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട വിദഗ്ധസംഘമാണ് മറയൂരിലെത്തി ശർക്കര നേരിട്ട് പരിശോധിച്ചത്. മറയൂർ ശർക്കര എന്ന പേരിൽ അംഗൻവാടിയിലൂടെ വിതരണം ചെയ്ത ശർക്കരയെക്കുറിച്ച് ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ശർക്കരയുടെ സാമ്പിൾ പരിശോധിച്ച വിദഗ്ധർ ഇത് യഥാർഥ മറയൂർ ശർക്കരയല്ലെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മറയൂർ ശർക്കരക്ക് ലഭിച്ച ജി.ഐ പദവി ദുരുപയോഗം ചെയ്ത് വ്യാജ ഉൽപന്നം വിൽപന നടത്തിയ സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ ഉൽപന്നം സർക്കാർ സ്ഥാപനമായ അംഗൻവാടിയിൽതന്നെ വിൽപനക്ക് എത്തിയതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.
മറയൂർ ശർക്കരയുടെ പ്രത്യേകതയും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ജി.ഐ പദവി ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ, അതിന്റെ പേരിൽ വ്യാജ ശർക്കര വിപണിയിലെത്തുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് അധികൃതർ. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.